Friday, August 28, 2009

കൊടിച്ചി

വെള്ളയും വേശയും;
കൊടിച്ചികളെത്തുമ്പോള്‍‌
വെള്ളിപൊട്ടിയിരിയ്ക്കും.
വഴക്കമതാണ്‌.

പന്തലിനുചുറ്റും
പായിലും പനമ്പിലും
ശൈശവം മുലയുണ്ടുറങ്ങും.
ബാല്യം പാതിക്കണ്ണുമിഴിക്കും.
പൊടിമീശ ദാവണിയെ കണ്ണെറിയും.

ആശാന്റെ മുറുക്കിച്ചോന്ന ചുണ്ടില്‍‌
വിരുത്തം.മുന്‍പാട്ട്.
കളിവിളക്കു തൊഴുത്
ദേശമുത്തിയെ ധ്യാനിച്ച്
കാരണവരേയും കരക്കാരേയും കുമ്പിട്ട്
ഗുരുപാദംതൊട്ട്
മൂന്നുവലം കളിയെത്തുംനേരം
മുടിക്കൊണ്ടയില്‍‌ മുല്ലമാല കെട്ടഴിഞ്ഞിരിക്കും
കാതില്‍‌ തോട തിരുകയഞ്ഞിരിക്കും
മാറത്ത് വെച്ചുകെട്ടു വേര്‍പ്പില്‍‌ മുങ്ങിയിരിക്കും.
ചോദ്യക്കാരന്റെ
ഉറക്കച്ചടവാര്‍‌ന്ന വാക്കിലുമുണ്ടാവും
നനവ്.
പെണ്‍‌കെട്ടിനുള്ളിലെ ആണുള്ളം മാത്രം
പാട്ടിലും ആട്ടത്തിലും ഇമ്പപ്പെട്ടങ്ങനെ...

**പുത്തനൊത്തൊരു പെണ്ണാണ്‌ ഞാന്‌
കുത്തിയുടുത്തതു ചന്തം പോരടിയേ 
കാവിലെപ്പെണ്ണാണുഞാന്‍ തായേ
കാതിലിട്ടതു ചന്തം പോരടിയേ
ഓടാനിപ്പെണ്ണാണുഞാന്‍ തായേ
ഓടിനടക്കിണ ചന്തം നോക്കടിയേ 
ഇത്തറനേരം പണിചെയ്യിച്ച മൂത്താര്‌
തട്ടിമ്മേനിന്ന്‌കളിക്കണകണ്ടിട്ട്
പുഞ്ചിരികൊള്ളണ്‌ പൊന്നൊത്ത തായാര്‌
പാടിപ്പാടി നാവുകുഴഞ്ഞമ്മേ
ആടിയാടി കാലുകുഴഞ്ഞമ്മേ.. '
* * *
കലാശക്കാലിന്‌ ചെണ്ടമുറുക്കം
ഇലത്താളപ്പെരുക്കം
കാരണവര്‍‌ വക
കൊടിച്ചിയ്ക്ക് പൊടകൊട.

ആട്ടച്ചോടുകള്‍‌
ഗവേഷണവിഷയമായും
പാട്ടുവരികള്‍‌
പാഠപുസ്തകമായും
കൊടിച്ചിപ്പൊറാട്ട്
ദേശപ്പൊരുളായും
ദേശംകാര്യദര്‍ശി വക ശുപാര്‍‌ശ.

**പാലക്കാടിന്റെ കിഴക്കന്‍‌ പ്രദേശത്തുമാത്രം പ്രചാരമുള്ള കണ്യാര്‍‌കളിയിലെ ഒരു പൊറാട്ടുപാട്ട്(സമകാലീനമലയാളം)