Monday, November 2, 2009

വ്ലാദിമര്‍ മയക്കൊഫ്സ്കിയ് - ഓമനയായ 'അഹ'ത്തിന്‌ - വിവ‌ര്‍‌ത്തനം

ഓമനയായ 'അഹ'ത്തിന്‌
(ഒരു പെണ്‍‌വായന)

റഷ്യന്‍ കവി Vladimir Mayakovsky
യുടെ To his Own Belovedself
എന്ന കവിതയുടെ സ്വതന്ത്രവിവ‌ര്‍‌ത്തനം
(കവിതയുടെ ഇങ്ക്ലീഷ് പരിഭാഷ ഇവിടെ)

സ്ഥൂലവൈരസ്യമാര്‍‌‌ന്നേകതാളത്തി-
ലാറുവട്ടം മുഴങ്ങീ മണിസ്വനം
സീസറിന്നായി മാറ്റിയതും പിന്നെ-
യീശ്വരന്നു കൊടുക്കുവാനുള്ളതും
കപ്പമൊക്കെയൊടുക്കീ വഴിപോലെ
കപ്പൽ ഞാനെങ്ങു നങ്കൂരമിട്ടിടും?
എങ്ങെനിയ്ക്കുള്ള ശാന്തനൗകാശയം?
എങ്ങു മാളം? ഒളിക്കുവാൻ താവളം?

സാഗരങ്ങൾക്കു സാഗരമെന്നപോൽ
കേവലനായി ഞാൻ മരുവീടുകിൽ
ദൂരെ വാനിനെ നോക്കിയിരമ്പിടും
നീറുമുള്ളിലെ വേലിത്തിരകളെ
ഒട്ടു നീട്ടിയാത്തുമ്പത്തുയർന്നുചെ-
ന്നെത്രലാളിയ്ക്കുമമ്പിളിത്തെല്ലിനെ!
എങ്ങവൾ പ്രേമസാരൂപ്യമാണ്ടവൾ?
എങ്ങവളെയുൾക്കൊള്ളും അപാരത?
ഇല്ലയെന്നോ വിശാലതേ വാനമേ
നിന്റെ നീലപ്പരപ്പിലത്രയ്ക്കിടം!

ഉത്തരോത്തരം വർദ്ധിക്കുമാർത്തിയാൽ
സ്വത്തുചേർക്കും ധനാഢ്യനെപ്പോലെ ഞാൻ
ലക്ഷമെത്രയ്ക്കധീശനായീടിലും
അത്രമേൽ നിസ്വനായിടും മേൽക്കുമേൽ
കഷ്ടമെൻ സ്ഥിതിയത്രമേൽ ദുഷ്കരം
സ്വത്തിനാലെന്തു നേടിടാൻ ദേഹികൾ
കാലിഫോർണിയാ കാത്തുവെച്ചുള്ളതാം
കാഞ്ചനം പൂർണ്ണമായ്‌ ലഭിച്ചീടിലും
ആശ വറ്റില്ലടക്കമറ്റുള്ളിലെ
മോഷണക്കൂട്ടമന്നും കലമ്പിടും.

ഡാന്റെയെപ്പോലെ പെട്രാർക്കിനെപ്പോലെ
നാവടക്കം പഠിച്ചിരുന്നെങ്കിൽ ഞാൻ,
ചേലെഴും വാക്കു ചാലിച്ചുചേർത്തതാം
ശീലുകൾ നിറഞ്ഞോരു വെൺതാളിനാൽ
ആളുമഗ്നിപോൽ കാമിനീമാനസം
പ്രോജ്ജ്വലിപ്പിച്ചു ഭസ്മമായ്‌ തീർത്തേനേ!
എൻപ്രണയമെൻ വാക്കുകൾ ചേർന്നതി-
സുന്ദരം വഴിപ്പന്തൽ പണിഞ്ഞേനെ,
പല യുഗങ്ങൾക്കുമപ്പുറം നിന്നെൻ
പ്രണയിനീവൃന്ദഘോഷപ്രതാപം
ഒരുതരിയോർമ്മ ബാക്കി നിർത്താതെ
മഹിതമാവഴി പോയ്‌ മറഞ്ഞേനെ.

മേഘഗർജ്ജനം പോലെ ഞാൻ മൗനിയായ്‌
ദീനമാനസനായ്‌ വിലപിക്കുകിൽ
രോദനമൊന്നുപോരും അലച്ചതു
ചേര്‍‌ന്നടിച്ചീടുമെങ്കിൽ വിറച്ചിടും
വിണ്ടടർന്നുപൊടിഞ്ഞുടൻ വീണിടും
മന്നിതിന്റെ കന്യാശ്രമവാടങ്ങൾ.
ശ്വാസമെല്ലാം സമാർജ്ജിച്ചുറക്കെ ഞാ-
നാർത്തു ഗർജ്ജിച്ചിരുന്നുവെന്നാകിലോ
ആശയറ്റവരാധൂമകേതുക്കളാ-
ർത്തമാനസർ വിണ്ണിന്റെ മേലാപ്പു
തീർത്തുമേ വെടിഞ്ഞീടും കുതിച്ചവർ
യാത്രയായീടുമെങ്ങോ ജ്വരാർത്തരായ്‌

സൂര്യനൊപ്പം പ്രഭ കുറഞ്ഞെങ്കിൽ ഞാൻ
രാവിനെത്തുളച്ചേനെയെൻ കണ്ണിനാൽ
ദീപ്തമേകാന്തമന്റെ സ്വത്വത്തിനാൽ
ഞാൻ പടുത്തേനെ ഭൂമിതൻ മാർത്തടം.

ഏകനായ്‌ ഞാനുമെങ്ങോ കടന്നുപോം
മാമകപ്രണയത്തിൻ ചുമടുമായ്‌
ഏതുരാവിൻ ജ്വരാവേഗമൂർച്ഛയിൽ
ഏതൊരുന്മാദിയാം ഗോലിയാത്തിനാൽ
എന്തിനാർക്കൊട്ടഭിമതനായിടാ-
തിങ്ങുരുവായി ഞാനാം ബൃഹത്കൃതി?

Sunday, October 11, 2009

വീടൊഴിയല്‍‌

കടിഞ്ഞാണയക്കുക,മതിമതി
രഥവേഗമൊന്നു കുറയ്ക്കുക!
തിരിതെളിച്ചകലെയാകാശം വിളിയ്ക്കേ,
ചിറകു നീയറിയാതെ വിടരാന്‍‌ തുടിയ്ക്കേ,
ആ വേള,തേരില്ല,പോരില്ല
ഇല്ല വീടില്ലെന്തു കൂട് ?
ഇന്നലെകള്‍‌, നാളെകള്‍ ?
ഇന്നുമാത്രം.
തെറ്റി!
ഇന്നുമില്ലാമാത്രയൊന്നുമാത്രം.
പിന്നെ യാത്ര.
മറക്കാം, പറക്കാം.

(വാരാദ്യമാധ്യമം 11-10-2009)

Monday, October 5, 2009

വായന

('അവർ പറഞ്ഞു , ഞങ്ങൾ- രണ്ടാളും സ്വപ്നം കണ്ടു .അവയെ വ്യാഖ്യാനിപ്പാൻ ആരുമില്ല. ജോസഫ്‌ അവരോട്‌ പറഞ്ഞു, സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലോ. നിങ്ങൾ സ്വപ്നം എന്ത്‌ എന്നു എന്നോട്‌ പറയുവിൻ 'ഉ.പു. 40:8)

സ്വപ്നവ്യാഖ്യാനകാര! നീ പാർക്കുന്ന
പുസ്തകം വായ്പ കിട്ടുവാൻമാത്രം
അൽപനേരം പ്രിയപ്പെട്ടിടട്ടെ ഞാ-
നപ്പുറത്തെ മതിൽക്കെട്ടിനുള്ളിലെ
സത്യവിശ്വാസിയെന്നയൽക്കാരിയെ.

പാതിരാമയക്കത്തിൽ തികട്ടിവ-
ന്നേറെനേരമുണർത്തിക്കിടത്തിയി-
ട്ടേവരും വെളിച്ചപ്പെടും നേരത്ത്‌
പാതി മഞ്ഞിൽ മറഞ്ഞുപോയീടുന്നു
നൂറുനൂറു കിനാക്കൾ! അവയെന്റെ
ക്ഷേമനാളിൻ നിദർശങ്ങളോ? വരും
ക്ഷാമകാലപ്പതിരെഴും കറ്റയോ?

സ്വപ്നവായനക്കാരാ, വിശദമാ-
യിക്കിനാക്കളേ നീ വിവർത്തിയ്ക്ക ഞാ-
നൊട്ടൊരീണം കൊടുത്തു പാടട്ടെയെൻ-
സ്വപ്നമൊക്കെയും സത്യമാകട്ടെ!

(മാധ്യമം ആഴ്ചപ്പതിപ്പ് ഒക്ടോബര്‍‌ 5 2009)

Saturday, September 26, 2009

കാവ്യദശമി

സ്വപ്നം ഞെട്ടിയുറക്കം പൊട്ടി.
കുഞ്ഞൊരുവൾ ,
അവള'മ്മേ'യെന്നു
തികച്ചുവിളിക്കാനാവാഞ്ഞുള്ളിൽ
ഒന്നു ചിണുങ്ങീ , ചുണ്ടു വിതുമ്പീ

അങ്ങകലെ മലനിരകൾ വാഴും
കോവിലകത്തിന്നധിപതിയമ്മ-
യ്ക്കുള്ളു ചുരന്നൂ, അമ്മയുണർന്നു.
ചിലമ്പിൻ നാദം,
ഉടുപുടയുലയും മർമ്മരം
ഒച്ചകളൊക്കെയടക്കീ
കാവൽക്കാരെയുറക്കീ
നോക്കാൽ വാതിൽ മലർന്നൂ
കാറ്റായ്‌ അമ്മ പറന്നൂ
കുഞ്ഞെന്നരികിലണഞ്ഞൂ
നെറുക മുകർന്നു .
ചുണ്ടിൽ പാലു പതഞ്ഞൂ
നെഞ്ചിൽ വാക്കു കിനിഞ്ഞൂ
'അമ്മേ'യെന്നു കരഞ്ഞൂ
കണ്ണു മിഴിഞ്ഞൂ
അത്ഭുതം! അമ്മ മറഞ്ഞൂ
ദശമി പുലർന്നു.

Tuesday, September 22, 2009

വീടുവെപ്പ്

പണ്ടത്തെ പാക്കനാര്‍‌ക്ക്
പുര, ഒറ്റമുറിയായിരുന്നത്രേ.

പിന്നത്തെ നൂറുപൊറുതിക്കാര്‍‌ക്ക്
പലമുറിമാളിക പത്ഥ്യമായി
എടുപ്പുകള്‍‌,(എടുത്തുവെയ്പ്പുകളും!)
വടക്കിനി,തെക്കിനി
ഇടനാഴി ,നടുമുറ്റം
നിലവറ,അടുക്കളക്കലവറ
അകത്തൂട്ടും പുറത്തൂട്ടും തിരുതകൃതി.

ഇങ്ങനായാല്‍‌എങ്ങനെ?
(എങ്ങനെയിങ്ങനെ!)
പുതുമുറപ്പേച്ചങ്ങനെ.

പുറമൊക്കെ അകത്തും
അകമൊക്കെ അതിനകത്തും
(ഉള്‍‌പ്പുറമെന്നും ഉള്ളകമെന്നും)
പടുത്താലെന്താ?
(അടപ്പും)അടച്ചുറപ്പും
വേണ്ടെന്നാണോ?
അടുക്കളയാവാം
കലവറ വേണ്ട.
ഇടച്ചുമരുകളിരിക്കട്ടെ
എടുത്തുമാറ്റാവുന്നവ
സ്ഥാവരങ്ങള്‍‌ക്ക് ഉറപ്പേറും

എന്നെങ്കിലും
പഴയ ഓരറപ്പുര എന്നായാല്‍‌
പൊളിച്ചുപണികള്‍‌
അടിത്തറയിളക്കരുതല്ലോ!

Tuesday, September 15, 2009

അമ്മയോണം

എന്തുഞാന്‍മധുരമുണ്ടാക്കുവാനോണമാ-
ണുണ്ണികളൂണുകഴിക്കുവാനെത്തവേ
ഉത്രാടരാവാണുറക്കമെത്തുന്നീല
എത്രയോര്‍‌ത്തിട്ടൊന്നുമൊത്തേ വരുന്നില്ല!

നാളെയെന്‍‌ മക്കളെന്‍‌ പേരക്കിടാങ്ങളോ‌-
ടമ്മൂമ്മതന്‍‌ പുണ്യമീരുചിയെന്നഭിമാനം
തുളുമ്പും സ്വരത്തില്‍‌ ഘോഷിക്കുവാന്‍
നാളേയ്ക്കവര്‍‌ക്കെന്നുമോര്‍ത്തേ രുചിക്കാന്‍
രുചിച്ചേനുണക്കാന്‍ നുണച്ചേ രസിക്കുവാന്‍‌
ഞാനെന്നെ മുഴുവനായവരില്‍‌ പകര്‍ത്തുവാ-
നെന്തു ഞാന്‍ നാളേയ്ക്കൊരുക്കണം നവരുചി?

ചേര്‍‌ക്കുണ്ടിലെക്കൈയ്യു നീട്ടിയ പുത്തരി
പ്രാര്‍ത്ഥനാനിര്‍ഭരം പാകമാക്കീട്ടതു
നീര്‍ത്തിയ പായിലിരുത്തിയിട്ടെങ്ങളെ-
യൂട്ടിനിറച്ചവരെന്റെ വല്യമ്മായി.

പഞ്ജരംവിട്ടു നീ പോരികെന്നുല്‍ക്കടം
നെഞ്ചിലെന്നും വനതൃഷ്ണ വിളിക്കിലും
നീലവാനം മോഹമുഗ്ദ്ധയാക്കീടിലും
കൂടല്ലിതോമനേ, വീടെന്നു പാടിയി-
ട്ടുള്ളിലെച്ചെറുകിളിച്ചങ്കിന്‍‌‌ പിടപ്പാറ്റി
പാലൂറുമീണമുള്ളച്ചിന്തു തേന്‍‌ചേര്‍‌ത്തു
പുഞ്ചിരിച്ചീന്തിലയില്‍‌ മുമ്പില്‍‌വിളമ്പിയി-
ട്ടെന്നേയ്ക്കുമായുള്ള മധുരമായെന്നമ്മ.

ഓര്‍‌ത്തേ നുണഞ്ഞുപോകുന്നു ഞാന്‍ കൈവിരല്‍‌
ഓപ്പുവന്നൂട്ടിയ പായസത്തിന്‍‌രുചി!

പുന്നെല്ലവില്‍‌ നറുംശര്‍ക്കര ചേര്‍ത്തതു
നെയ്യില്‍‌ വിളയിച്ചു കണ്ണനെയൂട്ടീട്ട്
ഞങ്ങള്‍‌ക്കുവേണ്ടിയതി‌ന്‍‌ ബാക്കി വാക്കില-
ത്തുമ്പില്‍‌ പ്രസാദമായ്‌ തന്നെന്റെ വല്യേച്ചി.

പാചകപ്പാകങ്ങള്‍‌ ,സുത്രങ്ങള്‍ പിന്നെയും
സ്വാദൊക്കുവാനുള്ള മേമ്പൊടിവിദ്യകള്‍‌‌
വ്യുല്പത്തിയല്ല പ്രായോഗികമാകണം
വിദ്യയെന്നുള്ളോരറിവുനിറഞ്ഞവള്‍‌‌
പഴയതിലൊക്കെയും പുതുരുചി തേടിയോള്‍
കുഞ്ഞേച്ചിയുണ്ടൊരാള്‍‌‌ കൈപ്പുണ്യമാണ്ടവള്‍‌

എന്തൊരുക്കീടുവാനുണ്ണികള്‍‌ക്കായിനി ?
എന്തുപാകം ഞാന്‍ പരീക്ഷിച്ചുനോക്കിലും
എന്തെന്തുചേരുവ ചേര്‍‌ത്തീടിലും
എന്റെയച്ഛനപ്പൂപ്പനമ്മാവനെന്നേട്ടന്മാര്‍‌
എല്ലാം നളന്മാരവര്‍‌സ്വാദിനുടയവ‌ര്‍‌
എന്തൊരുക്കാനെന്റെമാത്രമായ് തനിരുചി?

എന്നാലുമെന്നാലുമോണമല്ലേയെന്റെ-
യുണ്ണികളല്ലേ ? ഞാനമ്മയല്ലേ?

പുത്തനുണക്കലുരിയെടുത്തൂ
പുത്തന്‍‌കലത്തിലെപ്പാലെടുത്തൂ
കല്‍‌ക്കണ്ടു ചേര്‍‌ത്തു കുറുക്കിവെച്ചൂ
മക്കളെത്തുമ്പോള്‍‌ വിളമ്പിവെച്ചൂ
ഒന്നാമന്‍ വന്നൂ രുചിച്ചുനോക്കീ
ഒന്നാന്തരമെന്നു കണ്‍‌തിളക്കീ
രണ്ടാമന്‍‌ മുഞ്ഞി ചുളിച്ചുകാട്ടി
വേണ്ടിതു'കയ്പ്പെന്നു' തട്ടിനീക്കി
പിന്നാലെവന്നവന്‍‌ പിന്തുണച്ചൂ
'അയ്യേ! ചവര്‍‌ക്കുന്നുണ്ടീപായസം'.

എന്തു ഞാന്‍‌ ചെയ്കെന്നുഴറിനില്‍‌ക്കേ
കണ്ണുനിറച്ചു കുനിഞ്ഞുനില്‍ക്കേ
കണ്ണീര്‍‌ തുടയ്ക്കുന്നു മറ്റൊരുവന്‍‌
കണ്ണനാമുണ്ണിയെപ്പോലുള്ളവന്‍‌ ,
പായസപ്പാത്രം തുടച്ചേ കുടിച്ചിട്ടു
പാല്‍‌വെണ്മയോലുന്ന പുഞ്ചിരി തൂകീട്ടു
പറയു'ന്നീ കയ്പ്പെനിക്കിഷ്ടമമ്മേ'.

ഇനിയെന്തുവേണമിനിയെന്തുവേണമീ-
നിറവേയെനിക്കോണമമ്മയോണം !!

Wednesday, September 9, 2009

അമ്മ,ത്തൊട്ടി(ലി)ല്‍‌

ആദ്യം സഹതാപം
പിന്നെ സൗഹൃദം
സ്നേഹം, പ്രണയം, പണം
ഞാൻ പണയം

കണക്കെടുപ്പ്‌
കടം, പലിശ, മേൽപ്പലിശ
പിന്നാലെ ജപ്തിയും

സ്ഥാവരജംഗമച്ചുമടിറങ്ങി

ആധിഭീതികളൊഴിഞ്ഞ്‌
നിന്റെ തണൽച്ചില്ലയിൽ
ഉറക്കം കാക്കുന്നു

തൊണ്ടയിൽ കുരുങ്ങി
പൊട്ടുന്നു, ഒരു താരാട്ട്‌
വാവോ..വാവോ.. വാവാ--വ്‌-ഹ്‌ .