Thursday, April 11, 2013

കൂടെ വന്ന മഴകള്‍ (മറന്നു വെച്ച കുടകള്‍ -സുല്‍ഫിക്കര്‍-)



എഴുത്തുകാരുടെ സര്‍ഗ്ഗചേതനയെ അരോഗപ്പെടുത്താന്‍ മാത്രമല്ല പോഷകമൂട്ടാനും കെല്‍പ്പുള്ളവയാകണം അവര്‍ അന്വേഷിക്കുന്നതും ആര്‍ജ്ജിക്കുന്നതുമായ അനുഭവങ്ങള്‍. ആ അര്‍ത്ഥത്തില്‍ അവരുടെ  ഉള്ളും ഉടലും പുതുമയുള്ള ആശയങ്ങളുടേയും വേറിട്ട അനുഭവങ്ങളുടേയും തേടലിലായിരിക്കണം എന്നും വ്യാപരിയ്ക്കേണ്ടതും. ഭൂരിപക്ഷം ആശായാനുഭവങ്ങളുടെ ആവിഷ്കാരത്തിലും എതെഴുത്തുകാരും  അനുവര്‍ത്തിയ്ക്കേണ്ട ശീലം തന്നെയാണിത്‌. എന്നിരുന്നാല്‍ത്തന്നെ  ചില വികാരപ്പകര്‍ച്ചകളും ഋതുപരിണാമങ്ങളുമുണ്ട്‌. എത്ര ആവര്‍ത്തിച്ചെഴുതിയാലും വായിച്ചാലും മടുപ്പനുഭവപ്പെടാത്തവ. പ്രണയവും മഴയും ഉദാഹരണങ്ങള്‍. ഏതു ദേശത്തും ഏതു കാലത്തും എന്നെന്നും സര്‍ഗ്ഗചേതനയെ ഉദ്ദീപിപ്പിച്ചിട്ടുള്ളവയാണു എല്ലാ ഋതുപ്പകര്‍ച്ചകളും . എങ്കിലും കവിഭാവനയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ വളക്കൂറുള്ള അനുഭവങ്ങള്‍ കാഴ്ചവെയ്ക്കുവ എന്ന  പരിഗണനയില്‍ വസന്തവും വര്‍ഷവുമൊഴിച്ചു മറ്റു നാലെണ്ണത്തേയും മാറ്റിനിറുത്താമെന്നു തോന്നുന്നു . സുന്ദരവും അതേസമയം ജീവിതോന്‍മുഖവുമായ വാങ്മയചിത്രങ്ങള്‍ക്കുള്ള സാധ്യതകള്‍ ഈ രണ്ടു കാലങ്ങള്‍ വിഷയമാക്കുമ്പോഴും ഉണ്ട്‌. എന്നാലും വസന്തര്‍ത്തുവിനുമുണ്ട്‌ പോരായ്മ . നിശ്ചിതമായ ചില ലാവണ്യദര്‍ശനങ്ങള്‍  അതിന്റെ  ആവിഷ്കാരസാധ്യതകളെ പരിമിതപ്പെടുത്തുന്നു എന്നുള്ളതാണത്‌ . എഴുത്തിന്റെ  ഏതു തലങ്ങളിലും എതു ജൈവപരിസരങ്ങളിലും ഉപകരണമാക്കാവുന്ന  ഋതു ഒന്നേയുള്ളൂ. അതു വര്‍ഷമാണ്‌.ഏതു ഓര്‍മ്മച്ചുറ്റിലും ഇഴചേര്‍ക്കാവുതും ഒരു പക്ഷേ ഏതു വിഷയത്തോടൊപ്പവും മിശ്രപ്പെട്ട്‌ ഏകാത്മകമായി വെളിപ്പെടുന്നതുമായ പ്രതിഭാസമാണ്‌ മഴ . മഴയെ വരച്ചിടാത്ത കവികള്‍ ചുരുക്കം. അവരുടെ കൂട്ടത്തിലേയ്ക്കു ആദ്യകവിതാസമാഹാരവുമായി 'സുള്‍ഫിക്കര്‍' എത്തുന്നു. സുള്‍ഫിക്കറിന്റെ  'മറന്നു വെച്ച കുടകള്‍' മഴക്കവിതകളുടെ കൂട്ടത്തില്‍ വേറിറ്റൊരു  പെയ്ത്തിടം കണ്ടെത്തുന്ന ഒന്നാണെന്നു പറയാതെ വയ്യ . അഗാധ(ഗാധവും)മായ വായനയില്‍ കേവലം മഴയെഴുത്ത്‌ എന്ന്   വെറുതേ താളുകള്‍ മറിച്ചുപോകേണ്ട പുസ്തകമല്ല ഇത്‌. മഴയെ മാത്രമല്ല സുള്‍ഫിക്കര്‍ എഴുതുന്നത്‌ എന്നതുതന്നെയാണു അതിനു കാരണം.
മഴയ്ക്കറിയില്ലെങ്കിലും
നനഞ്ഞൊട്ടിയ പുല്‍പ്പായിലേയ്ക്ക്‌
ചോരയോടെ ഇറ്റുവീണ നാള്‍ തൊട്ടേയറിയാം
എന്ന് സ്വന്തം പിറവിയോടൊപ്പം കവിയുടെ ഓര്‍മ്മയിലെ മഴപ്പിറവിയും അടയാളപ്പെടുന്നുണ്ട്‌. അന്നുതൊട്ട് യാത്രയിലെ ഓരോ പിരിവുകളിലും മഴയെന്ന  സഹയാത്രിക(ന്‍)പിരിയാക്കൂട്ടായുണ്ട്‌ എന്നും സുള്‍ഫിക്കറിന്റെ  വരികള്‍ തന്നെ  സാക്ഷ്യപ്പെടുത്തുന്നു. മഴമണത്തിനൊപ്പം ചേരുന്ന  വാത്സല്യത്തിന്റെ , സ്നേഹത്തിന്റെ  ,പ്രണയത്തിന്‍റെ  ഒക്കെ സുഗന്ധങ്ങള്‍ വളര്‍ച്ചയുടെ ഓരോ സന്ധികളിലും തന്നെ  വന്നുചൂഴുന്നതായും ,അവയത്രയും ചില അടുപ്പങ്ങളിലേയ്ക്കു നീളുന്ന  തൊടുവിരലുകളിലെ നനവായി മാറുന്നതായുമുള്ള തിരിച്ചറിവ്‌ തെളിയുന്ന , കവിയുടെ കുറിപ്പു തന്നെയാണ്‌ 'മറന്നു വെച്ച കുടക'ളിലെ ആദ്യ കവിത. സ്നേഹമണം പരത്തുന്ന  മഴയും ഉപ്പുപ്പായും. ഉപ്പുപ്പായുടെ കടയില്‍ ആരെല്ലാമോ മറന്നുവെച്ച പലതരം കുടകള്‍ ചൂടിനടന്ന  ബാല്യം. എഴുതിയതെല്ലാം പകര്‍ത്തി എല്ലാ പുസ്തകങ്ങളെയും ചേര്‍ത്ത്‌ ഒറ്റപ്പുസ്തകമാക്കിയ മഴയുടെ ഓര്‍മ്മനൂലുകള്‍ക്കു നീളമേറുമ്പോള്‍ കൌമാരത്തിന്റെ  നിര്‍വേദകുതുകങ്ങള്‍, യൌവനത്തിണ്റ്റെ പ്രണയപ്രസാദങ്ങള്‍ , സ്വപ്നസഞ്ചാരങ്ങള്‍, സ്നേഹശാഠ്യങ്ങള്‍ ,വറുതിക്കലമ്പലുകള്‍ ,യാത്രാജന്നലുകളില്‍  ചാറിയെത്തുന്ന  തുള്ളിയീര്‍പ്പങ്ങള്‍ ..അവനവന്റേതായ എല്ലാം മഴയോടു ചേര്‍ത്തുമെടയുന്നു. കവിത മേഞ്ഞ കുടിലിന്റെ  ഈര്‍പ്പം വീണ ഇറയത്തെ ഇരിപ്പില്‍, രാവിലെ നല്ല ചൂടോടെ വക്കുപൊട്ടിയ ഒരുകപ്പു മഴ ആസ്വദിയ്ക്കുമ്പോള്‍ ഈര്‍പ്പം മുറ്റിയ പരിസരപ്രകൃതിയിലേയ്ക്കും അവനവന്റെ ഉള്ളിലേയ്ക്കും ഒരുപോലെ കവിയുടെ മഴനോട്ടമെത്തുന്നുണ്ട്‌.

ജൂതകവി പാള്‍ സെലാന്റെ  ഒരു കവിതയില്‍ 'മഴ പുഷ്പിച്ചിരിക്കുന്നു' എന്നൊരു പരാമര്‍ശമുണ്ട്‌. അത്തരത്തിലുള്ള ഒരു വര്‍ഷവസന്തത്തെ വിരിയിച്ചെടുക്കുന്നവയാണ്‌ തുടര്‍ന്നു വരുന്ന  എഴുപത്തിയാറോളം കവിതാഖണ്ഡങ്ങളില്‍ മിക്കതും. തുടക്കത്തില്‍ പൂച്ചയെപ്പോലെ ചുരുണ്ടുറങ്ങുന്ന  നനവിന്റെ  മഴനിനവ്‌ (ചുരുണ്ടുകൂടിക്കിടപ്പുണ്ട്‌/പൂച്ചയെപ്പോലെ/ഒരു മഴയുടെ നനവെന്റെ   നിനവില്‍) ഒടുക്കം കിതച്ചുതളര്‍ന്നിട്ടും   കാറ്റിനുകൊടുക്കാതെ ഈര്‍പ്പവും ഹരിതവും നെഞ്ചില്‍ ചേര്‍ത്ത 'കായിദ' (മതപാഠശാലയിലെ പുസ്തകം)പോലെ പവിത്രപ്പെടുന്ന  കാഴ്ച മറന്നുവെച്ച കുടകളില്‍ നമുക്കു കാണാം.
'പള്ളിപ്പുരയിലേയ്ക്കുള്ള വഴിയിലെവിടെയോ
വീണുപോയ്‌ കായിദ
പുല്ല്‌ ഇളം നെഞ്ചിനോടതു ചേര്‍ത്തു വെച്ചു
മഴത്തുള്ളി കുഞ്ഞിക്കൈ ചേര്‍ത്തുപിടിച്ചു
ഒരു കാറ്റിനും കൊടുക്കാതെ '

 മഴയുടെ പ്രണയഭാവങ്ങള്‍ ,കവിതകളില്‍ ഒട്ടു മിക്കതിലും സുന്ദരമായി ആവിഷ്കരിക്കപ്പെടുന്നുണ്ട്‌ .

'വാരിയില്‍നി്‌ന്ന്
ഇറയത്തേയ്ക്കു വീണ മഴത്തുള്ളിയില്‍
ഒരു കയം. മുങ്ങിമരിക്കാനല്ല
കോരിക്കുടിയ്ക്കാനുമല്ല
നമുക്കീവിധം കണ്ടിരിക്കാന്‍ .. '

മഴയുടെ ഹാസം ഇങ്ങനെ..(ആര്‍ക്കു വേണം സ്വാതന്ത്യ്രം /ജയില്‍മുറ്റത്തൊരു പെരുംപെയ്ത്ത്‌. )
മഴയുടെ ദൈന്യം..(നിലച്ചതേയില്ല മഴ/അടുക്കളപുകഞ്ഞതേയില്ല/വീടു ജപ്തിയായതൊരാളും /അറിഞ്ഞതുമില്ല .) പരിഹാസം ,പരാതി, കിണുക്കം , കുണുക്കം, കുസൃതി, വറുതി, പ്‌രാക്ക്‌,പ്രാര്‍ത്ഥന , ദുരന്തം ,മരണം ,രതി വിരക്തി.. സുള്‍ഫിക്കറിന്റെ മഴക്കവിതകളില്‍ എന്തും മഴയോടു താദാത്മ്യപ്പെട്ടുതന്നെ  നില്‍ക്കുന്നു.

 'ഗഗനത്തിലെ മേഘച്ചിറയിപ്പൊഴേപൊട്ടി -
ഗ്ഗതികെട്ടിനിയും നാം തിരിയുമെന്നോര്‍ത്താലും'
 എന്ന മട്ടില്‍ മഴയോടുള്ള ഉല്‍ക്കണ്ഠയും ആകുലതയും കലര്‍ന്ന  കണ്ണീര്‍പ്പാടത്തിലെ സമീപനമല്ല മറിച്ച്‌ '
ഇത്തിരിക്കൂടെ നടന്നവ
കിന്നാരമിത്തിരിച്ചൊന്നവ
കണ്ണീരുറക്കെച്ചിരിച്ചു കവിളുതുടിച്ചവ
ഏറെക്കരഞ്ഞു കണ്‍പോള കനത്തവ .. 'എന്ന മട്ടില്‍ ;സഫലമീയാത്രയിലെ; ആതിരവരവുകളാണ്‌ സുള്‍ഫിക്കറിന്‌ ഓരോ മഴപ്പെയ്ത്തും.

എല്ലാ  കവിതകളും ഉള്‍പ്പെടുത്തേണ്ടിയിരുന്നോ  എന്നൊരു സംശയം വായനയ്ക്കു ശേഷം ബാക്കിനില്‍ക്കുന്നുണ്ട്‌. എങ്കില്‍പ്പോലും ചുണ്ടില്‍ ഒരു പുഞ്ചിരി വിരിയിക്കാനോ, ഉള്ളില്‍ ഒരു നെടുവീര്‍പ്പുണര്‍ത്തുവാനോ, നെഞ്ചില്‍ ഒരു മിടിപ്പു കൂട്ടാനോ തക്കവണ്ണം സംവേദനക്ഷമവുമാണു 'മറന്നുവെച്ച കുടക'ളിലെ വരികള്‍ എന്നതും ഉറപ്പ്‌ .

Monday, February 18, 2013

സൂര്യകിരണം -അന്ന അഖ് മതോവ









ജനാലയ്ക്കലെത്തിയ
സൂര്യകിരണത്തോട് ഞാന്‍ പ്രാര്‍ത്ഥിയ്ക്കുകയാണ്
അത് വിളര്‍ത്തു‍മെലിഞ്ഞും നിവര്‍ന്നുമിരിയ്ക്കുന്നു
പ്രഭാതം മുതല്‍ ഞാന്‍ നിശ്ശബ്ദയായിരുന്നു
എന്റെ ഹൃദയമോ പിളര്‍ന്നുമിരുന്നു.

എന്റെ തൊട്ടിയുടെ ചെമ്പില്‍
ക്ലാവ് പച്ചനിറം പൂശിയിരിക്കുന്നു
എങ്കിലും
സായന്തനശാന്തതയിലെ
ഈ കിരണം
അതിനെ മനോജ്ഞമാക്കുന്നു
എത്ര നിഷ്കളങ്കവും ലളിതവുമാണത് ..

എന്നാല്‍
പരിത്യക്തമായ ഈ ദേവാലയത്തില്‍
എനിയ്ക്കിതൊരു സൌവര്‍ണ്ണോത്സവമാണ്
ഒരു സാന്ത്വനവും. .

Friday, December 7, 2012

Christina Rossetti

ഞാന്‍ മരിച്ചാല്‍ ,പ്രിയനേ
എനിക്കായി ശോകഗീതങ്ങള്‍ പാടരുത്
എന്റെ തലയ്ക്കല്‍ പനിനീര് പടര്‍ത്തരുത്
തണല്‍മരം വെയ്ക്കരുത് .
എനിക്കുമേല്‍

മഞ്ഞും മഴയും ഈറനാക്കിയ
പുല്‍നാമ്പാവുക
ആവുമെന്കില്‍
എന്നെ ഓര്‍ക്കുക
ആവുമെങ്കില്‍ ...
മറക്കുക .

മുകളിലെ നിഴല്‍ രൂപങ്ങള്‍ ഞാന്‍ കണ്ടെന്നുവരില്ല
ജലപ്പെയ്ത്തുകള്‍ ഞാന്‍ അറിഞ്ഞെന്നുവരില്ല
മുറിവേറ്റെമട്ടില്‍ പാടുന്ന
വാനമ്പാടിയെ ഞാന്‍ കേട്ടെന്നു വരില്ല
ഉദിക്കാത്ത , അസ്തമിയ്ക്കാത്ത
സായാഹ്നവെളിച്ചതില്‍ കുളിച്ച
കിനാവുപോലങ്ങനെ
ആനന്ദം നിറയ്ക്കുന്ന ഓരോര്‍മ്മ,
ഒരു മറവി..
അതാവും ഞാന്‍.

Monday, November 19, 2012

അഴിമുഖം


കൂരിരുട്ടില്ല
വെയിലും നിലാവുമില്ല,
മുകളില്‍
അനുസ്യൂതം ചലിയ്ക്കുന്ന
ഗോളപ്രപഞ്ചത്തിന്റെ
ആകര്‍ഷങ്ങളോ
അപഹാരങ്ങളോ ഇല്ല .

നമുക്ക്
ഓരോ മാത്രയിലും
ഓരോ കാഴ്ചയാവാം
ഓരോ ചേര്‍ച്ചയും
ഓരോ വേലിയേറ്റവും  .

അന്നേരം
ഒന്നിന് പിറകില്‍ ഒന്നായി
തിരകളൊക്കേയും
ലംബദൂരങ്ങള്‍ മാത്രം തേടും
ആലംബമില്ലെന്ന്
തീരത്തേയ്ക്ക്
ഒഴുകിപ്പതയും

അപ്പോഴൊക്കെ നീയും
ഒഴുകിയെത്തുന്നുണ്ടാവും
എന്റെ ഉപ്പില്‍
ഇഴുകി മായുന്നുണ്ടാവും
ഓരോ വരവും
ഓരോ നിനവിന്റെ
കട പുഴക്കുന്നുണ്ടാവും
ഓരോ ആലിംഗനവും
അപ്പോള്‍ തീര്‍ന്നതിനെ
നിര്‍വീര്യമാക്കുന്നുണ്ടാവും

എന്നാലും
നമ്മള്‍ മാത്രം
എന്നേയ്ക്കും ബാക്കിയാവും
ഏറ്റം മാത്രമുള്ള ഇരമ്പങ്ങളായി ,
ഞാനെന്നവളും
ആരവങ്ങളില്ലാത്ത ചേരലുകളായി
നീയെന്നവനും ..

Thursday, November 15, 2012

തിരിച്ചറിവ്


ഒടിഞ്ഞാലോ
എന്നു ഭയന്നാണ്
വളഞ്ഞുകൊടുത്തത്
എന്നിട്ടും
എത്തിപ്പിടിയ്ക്കില്ല
എന്നായപ്പോഴാണ്
തറയോളം പടിഞ്ഞുകൊടുത്തത്
വാനോളം വളരട്ടെ
എന്ന് വളമായലിഞ്ഞത്

കഷ്ടമേ ,യിക്കളമേനിക്കല്ലോ
ഞാന്‍ നൂറുമേനി കിനാക്കണ്ടത്!

Wednesday, September 5, 2012

കതകതയമ്മേ,കാനത്തമ്മേ..

ഇതൊരു പഴം പാട്ട് ... 

നെമ്മണി പെറ്‌ക്കീ
പാക്കഞ്ഞിവെച്ചൂ
പാക്കഞ്ഞി കുടിക്കാൻ
എലക്കുപോയീ
എലേലൊരൂ
കാട്ടംകണ്ടൂ
കാട്ടം കഴ്കാൻ
തോട്ടീപ്പോയീ
തോട്ടീലൊരൂ
വാളേക്കണ്ടൂ
വാളേപ്പിടിയ്ക്കാൻ
വലയ്ക്കുപോയീ
വലേലൊരൂ
ഊനം കണ്ടൂ
ഊനംതുന്നാൻ
തൂശിയ്ക്കുപോയീ
തൂശീം തട്ടാനും
പറന്നുപോയീ.............  


ഇതു പുതിയ  പാട്ട്  ...

കൈതേടെ മുള്ളേ
കണ്ടല്ക്കാടേ
നീറ്റിലെ മീനേ
നീര്‍ക്കോലിപ്പാമ്പേ
കാട്ടിലെ മയിലേ
കാണാത്ത കുയിലേ
തട്ടാനെട്ത്തൂ
തത്തമ്മക്കുഞ്ഞേ?

തട്ടാനൊരുത്തന്‍
തൂശീമ്മേക്കേറി
തമ്പ്രാമ്പടിക്കല്‍
കുമ്പിട്ടുംചെന്നേ..
കുമ്പിട്ട തട്ടാന്‍
കുന്നോളം പൊന്ന് 
പൊന്‍ ത്ലാസ്സുംകൊണ്ട്
തൂക്കീറ്റും നിന്നേ

പൊന്നൊക്കെതൂക്ക്യേപ്പോ
പശി വന്ന്മുട്ട്യേ
കഞ്ഞ്യോള്ളംപാര്‍ന്നിറ്റ്
കുമ്പിള് വേണ്ടീറ്റ്
പ്ലാവെല തപ്പ്യെപ്പോ 
മരമില്ലപോലും
മണ്ണില്ലപോലും
കഞ്ഞീലൊക്കീം
നഞ്ഞുകലങ്ങീ   
തോട്ട്വോള്ളത്തില്
കാട്ടം കലങ്ങീ
കാടായകാടൊക്കെ
കത്തീറ്റും പോയി
ഊനങ്ങളൊക്കീം
തുന്നാണ്ടും പോയി
മാനത്ത്‌ തൊളയൊക്കെ
തൊറന്നിറ്റും പോയി
മണ്ണിലെയൂറ്റൊക്കെ
തൊരന്നിറ്റുംപോയി .
കതകതയമ്മേ കാനത്തമ്മേ
തട്ടാനു പശിക്ക്മ്പം
പൊന്നിന്റെ കഞ്ഞ്യാ?
തട്ടാത്തി കുളിക്കണ
പൊന്നിന്റെ തണ്ണ്യാ?
കുട്യോള് തൂറ്റ്യാ
പൊന്നിന്റെ പൊഴയാ?
പൊന്നിന്റെ തൂശി
കണ്ണ്മ്മേ കുത്ത്യാ
കണ്ണ്ന്ന് വരണത്
പൊന്നിന്റെ ചോര്യാ?

Thursday, April 19, 2012

അത്താണി


ഉരുകിയിറ്റുന്നു വേനല്‍
പൊള്ളുന്നു വ്യഥിതപാദം
ഒരു തണല്‍പ്പച്ച പോലും
പൊടിയ്ക്കാത്ത കനല്‍വഴി
പാന്ഥനേകനേകാന്തന്‍.   

വെയിലു തുള്ളുന്നു കാറ്റു ചൂടേറ്റുന്നു
ഉടലു വേവുന്നു ഉയിരു പിടയുന്നു
ചുമടിറക്കുവാനത്താണി കാണ്മീല
താന്തനിവനെങ്ങു ശാന്തിയെന്നറിവീല
നീരുറക്കുന്ന  മിഴികള്‍ ,തുള്ളിയും
നീരു നനയാത്ത ചൊടികള്‍
നേരമെങ്ങാശ്വസിയ്ക്കുവാന്‍ തലയിലെ
ഭാരമൊട്ടു കൈമാറിയൊന്നേകുവാന്‍
ആരുമില്ലാത്ത വഴിയില്‍  ഇടറുന്ന
കാലു മെല്ലെ വലിച്ചിഴഞ്ഞേ പോകും
പാന്ഥനേകന്‍ വിഷാദി.

എന്ന് തോളേറ്റിയിച്ചുമ ? ഓര്‍മ്മയി-
ല്ലെന്നു ഭാണ്ഡം മുറുക്കിപ്പുറപ്പെട്ടു?
എങ്ങുപോകുന്നുവെന്നേയ്ക്കൊരവസാനം?
ഒന്നുമറിയാതെയറിയാതെ മുന്നോട്ട് ...
‘ഒന്നുമറിയേണ്ട മുന്നോട്ട്’ മുന്നോട്ടു
കൈയ്യു ചൂണ്ടുന്നു പാതകള്‍
പാതയില്‍ മെയ്യ്‌ വേച്ചുവിറച്ചു
വിയര്‍ക്കുന്നൊരാകുലന്‍ പാന്ഥനേകന്‍.

ഇടയിലിരടുന്ന കല്‍ച്ചീളു നോവിച്ച
കഴലില്‍ വേര്‍പ്പിന്റെയുപ്പുനീരിറ്റിച്ചു
വ്യഥയമര്‍ത്തുന്നൊരാതുരമാനസന്‍
പാന്ഥനേകന്‍ വിഷാദന്‍.

പിന്‍വിളിപ്പതാര്‍ ? ഇന്നലെക്കൈചേര്‍ത്ത
നന്മയോ? നല്ല നാളിന്റെയോര്‍മ്മയോ?
ഒന്നുനില്‍ക്കുവാന്‍ കാതോര്‍ത്തുകേള്‍ക്കുവാന്‍
ഇന്നിയും ബാല്യമെങ്ങെന്നു വിങ്ങിയും
വിണ്ടകാല്‍ വലിച്ചേന്തിയും ഞെരിയുന്ന
തന്‍ കശേരുക്കള്‍ താനേ തലോടിയും
തന്നിലേയ്ക്കുള്ള ദൂരങ്ങള്‍ താണ്ടവേ
പിന്നിലാരേ വിളിപ്പൂ !

പിന്നിലല്ല
തന്നരികിലെന്നറിയുന്നു
വന്നു തൊട്ട തണുവുള്ളാകെ നിറയുന്നു
ആരിവന്‍? ആര്‍ദ്രമന്ദസ്മിതത്തിനാല്‍
മേനിയാകെയുമുഴിയുന്നു
നോവിന്റെയോര്‍മ്മപോലും തലോടിയകറ്റുന്നു
നീരമിത്തിരിച്ചുണ്ടിലിറ്റിയ്ക്കുന്നു
ക്ഷീണമോക്കേയുമേറ്റുവാങ്ങുന്നു
ആരിവന്‍!
ഇവന്‍ കൈചൂണ്ടുമദ്ദിക്കില്‍
ആയിരം കണിക്കൊന്നകള്‍ പൂക്കുന്നു
ആയിരംകോടി മലരുകള്‍ പെയ്യുന്നു
ആ വഴിയ്ക്കൊരത്താണി ഉയിര്‍ക്കുന്നു.

'
വെയിലുമങ്ങുന്നു വഴിയിരുട്ടുന്നു
അനുജ, യാത്ര മതി ,ഇനി വിശ്രമിയ്ക്ക
ഇവിടെയുണ്ടു നിന്നുയിരുരുക്കീടുന്ന
ദുരിതവാഴ്വിന്റെ ചുമതാങ്ങുമത്താണി
തലയിലെഭാരമിവിടിറക്കിപ്പിന്നെ
പുതിയ പാഥേയമിനി രുചിയ്ക്ക
കനമകന്നൊന്നുറങ്ങുക നാളെ നിന്‍
ശുഭദവാഴ്വിന്റെ തീരങ്ങള്‍ തേടുക
അകലെയല്ല നീ പ്രണയിച്ച ഹരിതങ്ങള്‍
അവ കിനാക്കണ്ടു  നിന്‍ യാത്ര തുടരുക'

പഥിക, വേദനളെല്ലാം മറക്കുക
പുതിയ പുലരിയ്ക്കു സ്വാഗതമോരുക