കഥ തുടങ്ങാന്‍ ഒരു ഹേതു വേണം . കാണാവുന്നതും തൊടാവുന്നതുമായ ഒരു അനുഭവസമുച്ചയം. ഖസാക്കിന്റെ ഹേതു സമാനനാമമായ ഒരു പാലക്കാടന്‍ ഗ്രാമമാണ് . സാങ്കേതികപരിഗണനകളാല്‍ ഞാന്‍ ആ പേര് എടുത്തുപറയുന്നില്ല .എന്നാല്‍ ആ ഗ്രാമവും അതിന്റെ പേരും എന്നെ ഒരു കുരുക്കിലകപ്പെടുത്തിയിരുന്നു. ഇതിഹാസത്തിലെ ഗ്രാമത്തിനു പാഴുതറയെന്നോ തണ്ണീര്‍ക്കാവെന്നോ പേര് കൊടുത്താല്‍ മതിയാവാതെയല്ല .എന്നാല്‍ കുരുക്ക് എന്നെ മുറുകെപ്പിടിച്ചു . മൂലഗ്രാമം അതിന്റെ താളത്തെ ഇതിഹാസത്തിന്റെ ഗ്രാമത്തിലേക്ക് പകര്‍ത്തി.ഖസാക്ക്.ഖസാക്ക് ബംഗര്‍വാടിയാണെന്നും ഡോഗ്പാച്ച് ആണെന്നും വിശ്വസിക്കുന്ന സുഹൃത്തുക്കളുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യാന്‍ എനിക്കാവില്ല . പാലക്കാട്ട് കിണാശ്ശേരിക്ക് സമീപമുള്ള മൂലഗ്രാമാത്തിലോളം ചെല്ലാനുള്ള സന്മനസ്സ് അവര്‍ക്കുണ്ടാവട്ടെ എന്ന് ആശിക്കാന്‍ മാത്രമേ എനിക്ക് കഴിയൂ. അവിടെച്ചെന്നാല്‍ അവര്‍ക്ക് അള്ളാപ്പിച്ച മൊല്ലാക്കയുടെ ശവകുടീരം കാണാം. അള്ളാപ്പിച്ചയെന്നുതന്നെയായിരുന്നു മൂലത്തിലെ വൈദികന്റെ പേര് . ആ ഗ്രാമാത്തിലൂടെ ചുറ്റിനടന്നാല്‍ അവര്‍ക്ക് എകാധ്യാപകവിദ്യാലയം കുടികൊണ്ടിരുന പീടികപ്പുര കാണാം . രാഘവന്‍ നായരെന്ന ശിവരാമാന്നായരുടെ കളപ്പുര നിന്നിരുന്ന സ്ഥാനം കാണാം .പള്ളിയും കുളങ്ങളും കാണാം ....(ഇതിഹാസത്തിന്റെ ഇതിഹാസം ഓ വി വിജയന്‍ )
ചുരം കടന്ന് പാലക്കാടന്‍ കരിമ്പനകളിലേയ്ക്ക് കാറ്റു വീശി. മാണിയന്റെ ചൂളം വിളിക്ക് കാതോര്‍ത്ത് മഴമേഘങ്ങള്‍ കിഴക്കന്‍മലകളില്‍ യാത്രയ്‌ക്കൊരുങ്ങി. ഇനിയും കെടുതി പറ്റിയിട്ടില്ലാത്ത അകലങ്ങള്‍ തേടി യാത്ര തുടരുന്ന ക്ഷീണിതനായ പഥികന്‍. വരുംവരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ അയാള്‍ കണ്ടു ഹൃദിസ്ഥമാക്കിയിയ ഇടത്താവളം. ശകടങ്ങള്‍ അവസാനിക്കുകയും പാതകള്‍ തുടരുകയും ചെയ്യുമ്പോള്‍ വാഹനവും സഹയാത്രികരും വഴിയമ്പലവും എല്ലാം ചില മായക്കാഴ്ച്ചകളുടെ ഭാഗം മാത്രമാകുന്നു. അനന്തപഥങ്ങളിലൂടെയുള്ള യാത്രയാകട്ടെ ഒരു അനിവാര്യതയും.
ചുരം കടന്ന് പാലക്കാടന്‍ കരിമ്പനകളിലേയ്ക്ക് കാറ്റു വീശി. മാണിയന്റെ ചൂളം വിളിക്ക് കാതോര്‍ത്ത് മഴമേഘങ്ങള്‍ കിഴക്കന്‍മലകളില്‍ യാത്രയ്‌ക്കൊരുങ്ങി. ഇനിയും കെടുതി പറ്റിയിട്ടില്ലാത്ത അകലങ്ങള്‍ തേടി യാത്ര തുടരുന്ന ക്ഷീണിതനായ പഥികന്‍. വരുംവരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ അയാള്‍ കണ്ടു ഹൃദിസ്ഥമാക്കിയിയ ഇടത്താവളം. ശകടങ്ങള്‍ അവസാനിക്കുകയും പാതകള്‍ തുടരുകയും ചെയ്യുമ്പോള്‍ വാഹനവും സഹയാത്രികരും വഴിയമ്പലവും എല്ലാം ചില മായക്കാഴ്ച്ചകളുടെ ഭാഗം മാത്രമാകുന്നു. അനന്തപഥങ്ങളിലൂടെയുള്ള യാത്രയാകട്ടെ ഒരു അനിവാര്യതയും.

ഓരോ തവണ വായിച്ചു തീരുമ്പോഴും ത്രസിപ്പിക്കുന്ന ആ അവസാനിപ്പിക്കലിനായി, പല്ലുകള്‍ മുളയ്ക്കുന്ന ഉണ്ണിക്കുട്ടന്റെ ചുംബനത്തിനായി കൊതിച്ചുപോയിട്ടുണ്ട്. രവിയുടെ ബസ്സ് യാത്ര അവസാനിപ്പിച്ചത് ഇവിടെയായിരുന്നോ? ജന്‍മത്തില്‍ നിന്നും ജന്മത്തിലേയ്ക്കു തലചായ്ക്കുന്ന അന്തിവെളിച്ചത്തില്‍ കടലോരത്തെ കാത്തുനിനില്‍പ്പിലെന്നപോലെ ഉന്മാദിയായി, ഇലകള്‍ തുന്നിച്ചേര്‍ത്ത കൂടു വിട്ട് ആകാശത്തേക്ക് പറന്നുയരാന്‍ കൊതിച്ച തുന്നക്കാരന്‍കിളിയെപ്പോലേ സ്വാതന്ത്ര്യമോഹിയായി ,വീണ്ടുമൊരിക്കല്‍ക്കൂടി അയാള്‍ കാത്തുകിടന്നതും ഇവിടെയായിരുന്നുവോ? ഇതിഹാസത്തീലെ കൂമങ്കാവ് ഇതാവുമോ? അറിയില്ല.
ഞെങ്ങ്ടാണ്? ചുമട്ടുകാരന്‍ ചോദിച്ചു ഇനി..? ഖാസാക്കിലിക്ക് രവി പറഞ്ഞു.
കാറ്റും മഴയും മഞ്ഞും വെയിലും ശ്രമിച്ചിട്ടും മായാന്‍ മടിച്ചുനില്‍ക്കുന്ന ബോര്‍ഡിലെ അക്ഷരങ്ങള്‍ . 'ഖസാക്കിന്റെ നാട്ടിലേക്ക് സ്വാഗതം'. ഒന്നര കിലോമീറ്റര്‍ ദൂരം കാണിച്ച് കൈചൂണ്ടിപ്പലക. കാട്ടുതുളസി മണക്കുന്ന വഴിപ്പൊന്തകള്‍ പുച്ചെടിപ്പൂക്കളൂം മഞ്ഞരളികളും മയിലാഞ്ചിയും ചിരിച്ചുനില്‍ക്കുന്ന തഴച്ച വേലികള്‍. നോക്കെത്താദൂരത്തോളം പരന്ന നെല്‍പച്ചകള്‍. കളപറിക്കുന്ന പെണ്ണുങ്ങള്‍. തെങ്ങുകള്‍ കരിമ്പനകള്‍.. എല്ലാം അതുപോലെ തന്നെ. വെട്ടുവഴിയുടെ സ്ഥാനത്ത് കുറച്ചുകൂടി വീതിയില്‍ പഞ്ചായത്ത് റോഡ്. പടിഞ്ഞാറ് കനാല്‍പ്പാലം, കിഴക്ക് കൊടുമ്പ് ഓലശ്ശേരി പാലത്തുള്ളി ദേശങ്ങളെ തൊട്ടൊഴുകുന്ന ശോകനാശിനി, തെക്ക് അപ്പളവും പെരുവെമ്പും, വടക്ക് കിണാശ്ശേരി ഇവയെല്ലാം അതിരിടുന്ന ഇതിഹാസഭൂമിക. ഓ.വി. വിജയന്റെ ഖസാക്ക്. തസ്രാക്ക്. മനസ്സില്‍ പച്ചപ്പു പടര്‍ത്തുന്ന സ്ഥലരാശി.
എങ്കിലും നോവലില്‍ വായിച്ച ഖസാക്കെന്ന ആ സ്വപ്നഭൂമിയെ നെഞ്ചേറ്റി ഇവിടെയെത്തുന്ന സഞ്ചാരി ഒരു പക്ഷേ നിരാശനായേക്കാം. കാരണം കഥയില്‍ വെളിപ്പെടുന്ന സ്വപ്നസന്നിഭമായ ആ ഗ്രാമമല്ല ഇവിടെ കാണുക. ഖസാക്കെന്ന പേരുപോലെ വിജയനിലെ ഭാവനാശാലിയായ കഥാകാരന്‍ ഇവിടെക്ക് പറിച്ചു നട്ട ഒരു പാടുകാര്യങ്ങളുണ്ട്. മിത്തുകളും യാഥാര്‍ത്ഥ്യങ്ങളുമായി. അവയിലൊന്നാണ് ചിതലിമല. അതീവസുന്ദരമായ ഒരു മിത്തായി ഖസാക്കിന്റെ ആത്മാവിനോട് ചേര്‍ന്നു കിടക്കുന്നതായി നാം കാണുന്ന ചിതലി സത്യത്തില്‍ റോഡിനും കിലോമീറ്ററുകള്‍ക്കപ്പുറത്ത് തൃശ്ശൂര്‍ റോഡില്‍ കുഴല്‍മന്ദത്തിനടുത്ത് തെക്കുപടിഞ്ഞാറായി കിടക്കുന്ന ഉയര്‍ന്ന ഭൂമിയാണ്. ഇടിഞ്ഞും പൊളിഞ്ഞും പണിതീരാതെയും കിടക്കുന്ന പള്ളികളും അവയെ ചുറ്റിപ്പറ്റിയുള്ള കഥകളും സമീപഗ്രാമങ്ങളിലെ ചില അമ്പലങ്ങളെച്ചുറ്റി പ്രചരിച്ചിട്ടുള്ള ഐതീഹ്യകഥകളില്‍നിന്നു കടം കൊണ്ടതാവാനാണ് സാദ്ധ്യത .തസ്രാക്കെന്ന ഈ പാലക്കാടന്‍ ഗ്രാമത്തെ ഖസാക്കെന്ന സുന്ദരസങ്കല്‍പഭൂമിയിലേക്ക് വിവര്‍ത്തനം ചെയ്‌തെടുത്ത വിജയന്‍ തികച്ചും യതാതഥമെന്നു തോന്നും വിധവും അതീവ ചാരുതയോടേയും നോവലില്‍ ഇവയെ സന്നിവേശിപ്പിച്ചിരിക്കുന്നു.

'ഞാറ്റുപുര തുറന്നു അകത്തു കടന്നപ്പോള്‍ ഒരു ജന്മം കഴിഞ്ഞതുപോലെ രവിയ്ക്കു തോന്നി.കടലാസും മഷിക്കുപ്പിയും ഷേവിങ്ങ്‌സെറ്റും ചായപ്പാത്രവുമെല്ലാം താന്‍ വെച്ചിടത്തു തന്നെയിരിക്കുന്നു. ആ ദിവസങ്ങളിലത്രയും ഉതിര്‍ന്ന പൊടിമാത്രം അവയുടെ മേലെ തിണര്‍ത്തുനിന്നു..ഒരു മണം .അതെന്തെന്നു രവി ഓര്‍ത്തുനോക്കി . പ്രയാണത്തിന്റെ ഗന്ധമാണത്.കാലത്തിലൂടെ സ്ഥാവരങ്ങളുടെ പ്രയാണം. ചൂലെടുത്തു പൊടി തട്ടി രവി ആ പ്രയാണം ഭഞ്ജിച്ചു. '
വഴികാട്ടിയായി കൂടെ വന്ന മജീദ് പറഞ്ഞു ' ഓ.. നല്ല ഓര്‍മ്മയ്ണ്ട്. നാനോക്കെ കുട്ടിയായ്ര്‍ന്നൂ. മൂപ്പരിന്റെ ചേച്ചി സാന്തട്ടീച്ചറാണ് പടിപ്പിക്കാന്‍ വന്നത്. അവിര്‍ക്ക് തൊണക്കി വന്നതാണ് അനിസന്‍. ഒരു മൂന്ന് മൂന്നര മാസം തന്നെ ണ്ടായിര്‍ന്നുള്ളു ഇവ്‌ടേ. ദാ ഇവ്‌ടേ ഈ ചായിപ്പിലാണ് താമസം. പിന്നെ കൊറേക്കാലം കഴിഞ്ഞപ്പ കേട്ടു ഡല്‍കീലാണ് പുസ്തകം എഴ്തീന്നൊക്കെ. മരിക്കണേന് കൊറച്ച് മുമ്പിട്ട് ഇവ്‌ടെ വന്നിട്ട്ണ്ടായിര്‍ന്നൂ മൂപ്പര്.'
പെരുവെമ്പിലെ രാഘവന്‍നായരുടേതായിരുന്നു കളപ്പുര. മരുമകളുടെ മകന്‍ ശിവദാസാണിപ്പോള്‍ ഇതിന്റെ ഉടമസ്ഥന്‍. ശിവദാസിനുമുണ്ടായിരുന്നു കഥയില്‍ ശിവരാമന്നായരായ വല്യമ്മാന്‍ രാഘവന്‍നായരുടെ കാലത്തെക്കുറിച്ചും കളപ്പുരയെക്കുറിച്ചുമൊക്കെ ഏറെ പറയാന്‍. നെല്ലിക്കുന്നം കിട്ടയെക്കണ്ടു. അന്നത്തെ കളപ്പുര കാര്യസ്ഥന്‍ നാകുവിന്റെ മകന്‍. ഇരുപത്തൊന്നു ദിവസം മാത്രം കളപ്പുരയില്‍ താമസിച്ച ശാന്തടീച്ചറുടെ അനിയനെ നല്ല ഓര്‍മ്മയുണ്ട് കിട്ടമൂപ്പര്‍ക്ക് ..

ഞാറ്റുപുരയുടെ മുന്നില്‍ വേലിക്കരികിലായി മുളങ്കൂട്ടം. നാട്ടുകാര്യസ്ഥന്‍മാരെപ്പോലെ ചവിട്ടടിപ്പാതകള്‍. കിഴക്ക് പള്ളിയും പള്ളിക്കുളവും. ദശലക്ഷക്കണക്കിനു അണുരൂപികളായ ആത്മാക്കളായി അര്‍ബുദം അള്ളാപ്പിച്ചമൊല്ലാക്കയുടെ ഉടലില്‍ ജൈത്രയാത്രയാരഭിച്ചപ്പോള്‍ നൈജാമലിയുടെ വാങ്ക് വിളിക്കായും

വെയിലിനു ചൂടേറി. ഈ പുള്ളിവെയിലില്‍ അവരുണ്ടാവണം. വെള്ളത്തിലും ചേറിലും നിഴലിക്കുന്ന സ്ഫടികസമാനമായ ആകാശത്തില്‍ തുമ്പികളായി പാറിനടക്കുന്ന തസ്രാക്കിലെ ആത്മാക്കള്‍.

തോടും പാടവും കടന്നു വരമ്പിലൂടെയുള്ള വഴിയോരത്ത് കുളക്കരയില്‍ അന്തിമഹാകളന്‍ കാവ്. മാസത്തിന്റെ ആദ്യ ദിവസം കിട്ടുന്ന വഴിപാടുകളും സ്പെഷല്‍ പൂജയും കാത്ത് അന്തിമഹാകാളന്‍. ഭജനപ്പുരയിലെ രാക്കൂട്ടുകാരുമായി സഹവര്‍ത്തിത്വത്തോടെ മാരിയമ്മ. തോട്ടുവക്കില്‍ രണ്ടൂപേരും മൗനികള്‍. നോവലില്‍ പറയുന്ന മിക്കവാറും എല്ലാവരുടെയും ആദിരൂപങ്ങള്‍ (പ്രോട്ടൊ ടൈപ്പുകള്‍) ഇവിടെ ജീവിച്ചിരുന്നവരാണ്. ഇതിഹാസത്തിന്റെ മലയോരങ്ങളിലൂടെ ഷൈക്കിന്റെ പുകള്‍ പാടി അലഞ്ഞ അള്ളാപ്പിച്ചമൊല്ലാക്ക, കുപ്പുവച്ചന്‍, കുട്ടാപ്പുനരി, വിജയനു പ്രിയപ്പെട്ട അപ്പുക്കിളി,

വെയില്‍ ചായാന്‍ തുടങ്ങി. പാലക്കാടുനിന്നും പെരുവെമ്പില്‍നിന്നും കിണാശ്ശേരിയില്‍നിന്നുമൊക്കെ പഠിത്തം കഴിഞ്ഞ് കുട്ടികളും പണിമാറിയ പെണ്ണുങ്ങളും തിരിച്ചെത്താന്‍ തുടങ്ങി.


(കുപ്പാണ്ടി ശിവന്‍ ഈയിടെ (ജൂലൈ 2011 ) അന്തരിച്ചു. അറബിക്കുളവും ഞാറ്റുപുരയും ഓ വി വിജയന്‍ സ്മാരകസമിതി ഏറ്റെടുക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അധികം താമസിയാതെ ജില്ല ടൂറിസം വികസനസമിതി തസ്രാക്കും അതിനോട് തൊട്ടു കിടക്കുന്ന പെരുവെമ്പും പൈതൃക ഗ്രാമമായി പ്രഖ്യാപിക്കും എന്നറിയുന്നു. )
you can watch the docufiction in this link