Wednesday, September 10, 2008

ജയന്തമഹാപത്രയുടെ കവിതകള്‍(വിവര്‍ത്തനം)









(A summer poem)
ഒരു ഗ്രീഷ്മകാല കവിത

മ്‌ളാനമാം കാറ്‌റിന്റെ
മര്‍മ്മരത്തിനും മേലെയായി
എന്നത്തേതിലും ഉച്ചത്തില്‍
പുരോഹിതന്‍മാരുടെ മന്ത്രോച്ചാരണം.
വായ്‌ തുറക്കുന്ന ഭാരതം.

ജലാശയങ്ങളുടെ അഗാധതയിലേക്ക്‌
ഊളിയിടുന്ന മുതലകള്‍.
സൂര്യനുകീഴെ
തീയിട്ട ചാണകച്ചപ്പില്‍
പുകയുയരുന്ന പ്രഭാതങ്ങള്‍.

പട്ടടകളിലെ അമര്‍ന്ന മുഴക്കം
തെല്ലും തളര്‍ത്താതെ
ഈ നീണ്ട മദ്ധ്യാഹ്നം മുഴുവന്‍
സ്വപ്നത്തില്‍ മുഴുകി
നല്ലവളായ ഭാര്യ
എന്റെ ശയ്യയില്‍.

(The main temple street ,Puri)
പുരിയിലെ പ്രധാന ക്ഷേത്രവീഥി

ഞൊണ്ടികളേയും
ഇണചേരുന്ന ജന്തുസങ്കരങ്ങളേയും നോക്കി
മണ്ണിന്റെ ചെമ്പന്‍നിറമാര്‍ന്ന കുഞ്ഞുങ്ങള്‍
ചിരിച്ചുകോണ്ടേയിരിക്കുന്നു
ആരും അവരെച്ചൊല്ലി വ്യാകുലരല്ല .

അനന്തതാളസൂചകമായി ക്ഷേത്രം.

പൊടിയണിഞ്ഞ തെരുവിന്‌
തൊലിയുരിച്ച കപാലവര്‍ണ്ണം.
എല്ലാം സദാ ചലിക്കുന്നു
എങ്കിലും എപ്പോഴും ഗോചരം.

ചൂടിന്റെ ആലസ്യമാര്‍ന്ന്‌ പരിക്കുകള്‍.

തന്റെ തന്നെ മൌനത്തിന്റെ താങ്ങില്‍തൂങ്ങി
അവികലമായ അധികാരം
ഉദ്ഘോഷിച്ചുകൊണ്ട്‌
ആകാശമുണ്ട്‌,
അവിടെത്തന്നെ.

(Taste for tomorrow)
നാളേയ്ക്കുള്ള രുചി

പുരിയില്‍ കാക്കകള്‍.

ഇടുങ്ങിയതല്ലാത്ത തെരുവ്‌
ഒരു ഭീമന്‍ നാവു പോലെ
അലസം കിടക്കുന്നു.
അഞ്ചു കുഷ്ഠരോഗികള്‍
വൈദികനൊരുവന്‌ വഴിമാറുന്നു.

തെരുവിനറ്‌റം
ക്ഷേത്രവാതില്‍ക്കല്‍ ജനം തിങ്ങി.

ബൃഹത്തായ വിശുദ്ധപുഷ്പമൊന്ന്‌
മഹത്വമേറും ന്യായങ്ങളുടെ കാററിലാടുന്നു.

2 comments:

  1. തര്‍ജ്ജിമയില്‍ നിന്നു കവിത ചോര്‍ന്നുപൊയില്ലെന്നുതോന്നും മട്ടില്‍ ജയന്തവൃക്ഷം മഹാപത്രങ്ങള്‍ വീശിനില്‍ക്കുന്നു !

    ReplyDelete