Monday, September 30, 2024

മറൂള

 



അപ്രത്തെ വീട്ടിലേക്കൊന്നുപോയി

ചിറ്റങ്ങൾ  തപ്പിയിരുന്നുപോയി

ഇത്തിരിയൊത്തിരി വൈകിയാവാം

സൃഷ്ടിപ്പൊരുളറിഞ്ഞെത്തിനിന്നു


വെറ്റ മുറുക്കി കൂർപ്പിച്ചു2 കൊഞ്ഞി,

മിറ്റം മുഴുക്കനെ പാറ്റിത്തുപ്പി.


കൃത്തിച്ചു നോക്കണ്ട ഇത്രയ്ക്കമ്മേ

പത്തലെടുക്കണ്ട വീണ്ടുമച്ഛാ .

ഇത്രകാലം നിന്നുകൊണ്ടതല്ലേ

അത്രയും കേട്ടുമുതിർന്നതല്ലേ


കൂടപ്പിറന്നോരോ കൂട്ടുവെട്ടി

കൂടുകൾ കൂട്ടാതകന്നുപോയി

പാതയ്ക്കലൊറ്റയ്ക്കു  പോകവയ്യ  

ചൂളും നോട്ടം, ആംഗ്യം, വാക്കിൽ വ്യംഗ്യം.


"ഒറ്റമുളക്കെട്ടു കെട്ടി3 ഒരുപ്പോക്കു

പൊയ്ക്കൂടെ പണ്ടാരം പാപജന്മം"

പ്രാകിപ്പൊലിച്ചും പുലയാട്ടിയും

നേരിൽ നിന്നെന്നെ മറച്ചു നിന്നു

പത്തലൊടിയുംവരെയും തച്ചു

ആധികൾ ചേറ്റിക്കൊഴിച്ചു നിങ്ങൾ‍.

**

ഓലമറയിൽ തിരുകിയ കണ്ണാടി .

നൂറായിച്ചിന്നിയ ബിംബമായ് ഞാൻ.

നൂറു പൊയ് വേഷങ്ങൾ  സ്പന്ദിക്കുന്നു

ഏതീത്തണുപ്പൻ മുഷിപ്പൻ വേഷം?

ഏതാണു പൂർണ്ണം? ഏതാണപൂർണ്ണം ?

ആരെൻ ജനിതകം വേറൊന്നാക്കി ?


( വര : കണ്ണൻ ഇമേജ് )

ആഴത്തിൽ  ഭ്രൂണകോശത്തിൽ മുളയിട്ട

തായ്ബന്ധം നാഭീഞരമ്പിൻ ബന്ധം

അമ്മയ്ക്കും മുന്നിലെയമ്മയായി!

എല്ലാത്തിനും ഏക സാക്ഷിയായി

"നിൻറെ മറൂള കുഴികുത്തി മൂടിയ-

തങ്ങേപ്പുരയ്ക്കലോ, മാന്താൻ പോയോ?"

(അമ്മയ്ക്കും അസൂയ!)

 

ഏതു പുരയിടം? ഓടവെള്ളം?

ഏതാശുപത്രിച്ചവറ്റുവീപ്പ?

ഏതു ചേരിച്ചതു,-പ്പേതുപുഴയൊഴു-

ക്കേതു പാലൂറും മരങ്ങൾ?4

പുതയുന്ന മാലിന്യക്കൂനകൾ?

ഏതിടത്തെൻ്റെ 'മറൂള'യമ്മേ ?

**

ദൂരെ വെളിച്ചം കുടിച്ചു പിള്ളക്കൊടി-

ക്കൂമ്പിന്നില കിളിർക്കുന്നു

മറുപിള്ള മാനത്തോളം വളരുന്നു! !

( 2024 മാതൃഭൂമി ഓണപ്പതിപ്പ് )

-----------------------------------------------------------

1.മറുപിള്ള

2.കവിൾ

3. പണ്ട് മഹാമാരികൾ വന്നു മരിച്ച ആളുകളുടെ ശരീരങ്ങൾ  ഒറ്റമുളയിൽ കെട്ടിയാണ് സംസ്കരിക്കാൻ കൊണ്ടു പോവുക

4. വളർത്തു മൃഗങ്ങളുടെ മറുപിള്ള(മാച്ച്)  പാലുള്ള ഏതെങ്കിലും

മരങ്ങളിൽ കിഴികെട്ടി തൂക്കിയിടാറുണ്ട്.





Friday, June 14, 2024

കൺകെട്ട്

 

ജ്യോതിബായ് പരിയാടത്ത്

കൺകെട്ട്

 അന്നും അഖിലാണ്ഡമ്മാൾ

ഉച്ചമയക്കത്തിൽ  ഞെട്ടിയുണർന്നു

രാമാ !എൻ കൊഴന്തൈ ...

തണ്ണിയിലെ കുതിച്ചിട്ടയേ

അവർ പൊട്ടിക്കരഞ്ഞു.

**

1തെരുവത്ത് പള്ളിനേർച്ചയന്നു 2വിടിയക്കാലേ

ഗോവിന്ദാപുരം ചെക്പോസ്റ്റിലെ ഇഡ്ഡലിക്കടയിലാണ്

മുപ്പതുകാരനായ അളഗപ്പകൗണ്ടർ

പതിനെട്ടുകാരിയായ അഖിലാണ്ഡമ്മാളെ 

ആദ്യം കാണുക


കൊല്ലാകൊല്ലം

അളവിലും  വിളഞ്ഞ  

കൊള്ളും കടലയൂം മൂട്ട കെട്ടി

സൂഫിത്തങ്ങളുടെ

നേർച്ച കൊള്ളാൻ

മൈലൻമാരെ തെളിച്ച്

പല്ലൻചാത്തനൂർക്ക്

പോകലുണ്ട്.

അതു 3പാട്ടനാർ കാലപ്പതിവ്.

 






തെരുവത്ത് പള്ളിയിൽ

ആന കുതിരപ്പുറങ്ങളിലും

ആൾച്ചുമടായും വരും

പുതുമണം മാറാത്ത

ഓലവട്ടികളിൽ

മദ്  മദ്ക്കനെ വാസനിക്കും

നേർച്ച അപ്പങ്ങൾ.

കൊങ്ങ്നാടൻ കാളവണ്ടികൾ

വാളയാറും മീനാക്ഷിപുരവും

ഗോവിന്ദാപുരവും താണ്ടി

കഞ്ചിക്കോടും കൊഴിഞ്ഞാമ്പാറയൂം

കൊല്ലങ്കോടും കടന്നു

പല്ലൻചാത്തനൂരേയ്ക്ക് വരിയിട്ടൊഴുകും

നെല്ലും പയറും പലവകയും

ആടും കോഴിയുമായി

നേർച്ചപ്പണ്ടങ്ങൾ കുമിയും .

വണ്ടിത്താരയിൽ

കാളക്കുടമണികൾ കിലുങ്ങും.

സൂഫി മുഹമ്മദിൻ്റെ ഊന്നു വടിയിൽ

കിളർന്ന കാഞ്ഞിരത്തിലകൾ

അന്നേയ്ക്കൊരുനാൾ മാത്രം ഇനിക്കും.

അപ്പം പങ്കിട്ട്

4പൂമണ്ണും മണവും

പ്രസാദമായി രുചിച്ചും

കാളന്മാരെ തീറ്റിച്ചും

അടുത്ത വിളവിനു മുമ്പുള്ള

വയലിൻ്റെ പങ്ക്   കിഴി കെട്ടിയെടുത്തും

അവർ നിറവിൽ  മടങ്ങും.

 

അന്ന്

തിരികെ വണ്ടി കെട്ടിയ നേരം

കാളൻമാർക്ക്  5കാലാറാൻ നിർത്തി 

വെളളം കാട്ടുമ്പോൾ

കൌണ്ടർ

അഖിലാണ്ഡത്തെ ഒന്നുകൂടി കണ്ടു.

തുണിത്തട്ടിലെ ചൂട് ഇഡ്ഡലികൾ

ചുറുചുറുക്കിൽ അടർത്തിയിടുമ്പോൾ

സാമോവറിൻ്റെ കനൽ വെട്ടം

അവളുടെ മൂക്കത്തിയിൽ തട്ടിച്ചിന്നി.

ഇഡ്ഡലിയുടെ ആവിമണം

ഇറുകെ മെടഞ്ഞ മുടിയിലെ മുല്ലമണം

സന്ധ്യയുടെ അകിൽ മണം

പൊള്ളാച്ചിക്ക് അവളെ

പൊണ്ടാട്ടിയായി കൂടെ കൂട്ടാൻ

നിമിഷത്തിൽ ആശ മുറ്റി.

**

പുള്ള പെറാ വാഴ്വിന്റെ

പുളിച്ചു  വറ്റിയ പതിനാല്

നേർച്ച വീടലുകൾ പറന്നു പോയി.

ഒടുവിലത്തെ വട്ടം മടങ്ങുമ്പോൾ

കച്ചേരിപ്പടിക്കലെ 6കിളിജോസിയം

കട്ടായം പറഞ്ഞു.

" വടക്ക് വടക്കൂരിലെ

പള്ളിമേൽകോയിൽ7ചെലൈ

കൺമുഴിച്ച് പാത്തിര്ക്കാര്

കുമ്പിട്ങ്കെ

കൂടവേ വന്തിടപ്പോറാര് ! "

 

വടക്ക് വെളിയൂരെത്തി

കോയിൽ 8വേണ്ടുതലൊക്കെയും

കച്ചിതമായ് തീര്ത്ത്

മടങ്ങുമ്പോൾ

പിള്ളക്കൈവിരൽത്തുമ്പത്ത്

ഒരു പിള്ളക്കൈ തൊട്ടെന്ന് തോന്നി അളഗപ്പന്

തിരികെ

തീവണ്ടിയിൽ

അഖിലാണ്ഡമ്മാൾക്ക്

കരുമാടി മയങ്ങും മട്ട് മടിത്തട്ട് കനത്തു

 

അവനാകട്ടെ

അവരുടെ കണ്ണ് കെട്ടി

കാറ്റാടിപ്പാടങ്ങൾക്കിടയിൽ

മണ്ണട്ടയായി ഒളിഞ്ഞു

കൊക്കർണികളുടെ നീലിമയിലേക്ക്

വലിയൊരു മീനായി ഊളിയിട്ടു മറഞ്ഞു

കലവറയിലെ പണിയാരച്ചട്ടി പൂച്ചയായി തട്ടിയിട്ടും

കെട്ടഴിഞ്ഞ പൈക്കിടാവായി പാൽ മൊത്തം കട്ടുകുടിച്ചും

എരുതിനു ജോഡിയായി   ചക്കിനു ചുറ്റും കറങ്ങിയും

അഖിലാണ്ഡത്തിൻ്റെ ഉച്ചമയക്കങ്ങളെ മുറിച്ചു.

 

തൈമാസത്തിൽ

പൗർണ്ണമിത്തലേന്നാൾ

കരിമ്പും കമ്പും കടലയുമായി

നേർച്ചക്കാളവണ്ടി

അകിടിൽ റാന്തലും കുടമണിയും കെട്ടി

ഉരുണ്ടു തുടങ്ങുമ്പോൾ

ഒരു ഞൊടി

അളഗപ്പനും തോന്നി

വണ്ടിക്കൈയിൽ തൻ്റെ ചൂടുപറ്റി

അവനിരുപ്പുണ്ടെന്ന്

വഴിയിലങ്ങോളം

വാതോരാതെ അവൻ്റെ പാട്ട് കേട്ട്

മയങ്ങുകയായിരുന്നു അഖിലാണ്ഡമ്മാൾ .

എൻ കൊഴന്തൈ...

എൻ കണ്ണ്....

എൻ രാശാ....

എന്നൊക്കെ അവൾ പിറുപിറുത്തു

 

കാളത്താരയിൽ വഴി നടത്തുമ്പോൾ

ചൂട്ടനു മേൽ കൈകുത്തി മറിഞ്ഞ്

തങ്ങളിൻ്റെ മഖ്ബറയും

നേർച്ചക്കൂമ്പാരങ്ങളും

അപ്പച്ചുമടുകളും താണ്ടി

പള്ളിയ്ക്കകത്തേക്ക്

എന്തോ   മറഞ്ഞത്

അവസാന നോട്ടത്തിൽ

അഖിലാണ്ഡം കണ്ടു.

**
തൈമാസ പൗർണ്ണമി

മൂത്തും പഴുത്തും

നിലാവ് പെയ്ത രാത്രിയിൽ

കൊങ്ങു വഴിയിലൂടെ

തിരികെ   നിശ്ശബ്ദം    തുഴഞ്ഞ

വണ്ടിയിൽ

യാത്രികർ ആരുമുണ്ടായിരുന്നില്ല.

 

1 സൂഫി മുഹമ്മദിൻ്റെ മഖ്ബറയിലെ അപ്പം നേർച്ച. കൃഷിയിടങ്ങളി നല്ല വിളവി നും വളർത്തുമൃഗങ്ങളുടെ രോഗശാന്തിക്കും സന്താനലാഭത്തിനും നാനാജാതി മതസ്ഥർ ഇവിടെ വന്ന് പ്രാർത്ഥിക്കാറുണ്ട്.  2 . വെളുപ്പാൻകാലത്ത്   3 അപ്പനപ്പൂപ്പന്മാർ  4. പള്ളിയിലെ പ്രസാദം 'ചീരണി' എന്നു കൂടി അറിയപ്പെടുന്ന മണ്ണ് ആണ് കൃഷിസ്ഥലങ്ങളിൽ സമൃദ്ധിക്കായി ഇത് വിതറാറുണ്ട്.  5 .വിശ്രമിക്കാൻ  6. പക്ഷിശാസ്ത്രം 7. വിഗ്രഹം
 8.
വഴിപാട്


Wednesday, November 2, 2022

സമാനം

ഉഴലുക എന്നത് അനുഭവിച്ചി ട്ടുണ്ടോ ?
 പ്രായലിംഗഭേദങ്ങളില്ലാതെ 
ആള,ർത്ഥ,ദേശ,കാലങ്ങളില്ലാതെ 
 ഇരട്ടിക്കിരട്ടിയായി 
 അർത്ഥഗാഢമായി 
വാക്ക് ആത്മാവിനെ അനുഭവിക്കുന്നതറിഞ്ഞിട്ടുണ്ടോ? 

എന്തിനെന്നും 
എന്തിൽ നിന്നെന്നും 
എങ്ങോട്ടെന്നും അറിയാതെ 
എതെല്ലാമോ വാതിലുകളിൽ മുട്ടി 
ഊർന്നൂർന്നിരുന്നുപോയിട്ടുണ്ടോ? 
ഉണ്ടാവണം.... 
ഇല്ലെങ്കിൽ
 തുറക്കാത്ത ഓരോന്നിൻ്റെയും 
മറുവശത്തുയർന്ന 
 മുട്ടിയൊലിച്ചുകട്ടച്ച 
 വേറിട്ടൊരു ചോരവാടയിൽ 
 എൻ്റെ നെറുക 
 പിന്നേയും ചാലിടുന്നതെങ്ങനെ !!!

Saturday, October 15, 2022

ബന്ധനം



ഇരുട്ടു പെയ്യുന്നു

അകക്കറുപ്പല്ലോ

പെരുകിപ്പൊങ്ങുന്നു


നിമിഷമാത്രം കൊ-

കൊണ്ടിടിഞ്ഞേക്കാം 

കിണർവിളുമ്പ്

നമ്മളുണ്ടതിൻമേൽ

കാൽതൂക്കിയിരിക്കും

ചൂണ്ടകൾ


കൊളുത്തിൽ ചുംബിച്ചു 

കളിപ്പിച്ചു 

തെന്നും വെളിച്ചം മിന്നിച്ച്

ചെതുമ്പൽനീന്തങ്ങൾ

ചെറുപരൽച്ചിറ്റം


അക്ഷരകേരളത്തിലെ കവിതയ്ക്ക് നന്ദി പ്രിയ. Priya Unnikrishnan .

ഇരിമ്പകത്തിൻ്റെ വിത്തുകൾ


നിനച്ചിരിക്കാതെ നഗരത്തിൽ 

പിന്നെയും കലാപം പൊട്ടി


കാലം തെറ്റി മഴ കോരിച്ചൊരിഞ്ഞ 

വൈകുന്നേരമായിരുന്നു

അപ്പോൾമാത്രം തോർന്ന തെരുവിൽ 

കാനകൾ കവിഞ്ഞൊഴുക്ക്  അവസാനിപ്പിക്കുകയും 

വീശിയടിച്ച കാറ്റിൽ 

അതിരിലെ ഇരിമ്പകം

അതിൻ്റെ കുഞ്ഞുപപ്പടക്കായ്‌കളെ 

പറത്തിവിടാനാരംഭിക്കുകയും ചെയ്തു

നനഞ്ഞ ചിറകുകൾ അടർത്തി

കുതിർന്ന വിത്തുകൾ സ്വാദോടെ ചവച്ച്

കുഞ്ഞുങ്ങൾ  ഒളിച്ചുകളി തുടങ്ങിയിരുന്നു 


അപ്പോഴാണ്  

ആദ്യത്തെ വെടിയൊച്ച ഉണ്ടായത്


നരച്ച കെട്ടിടങ്ങളുടെ 

ചാഞ്ഞ നിഴലുകളിൽ നിന്നകന്ന്

തെരുവിലെ ഒരേയൊരു ഡിസ്പെൻസറി

രാത്രിയുടെ മുന്നിരുട്ടിൽ വഴി തെറ്റിയ

പകച്ച യാത്രികനെ ഓർമിപ്പിച്ചു


നിലവിളികൾ, പരക്കംപാച്ചിലുകൾ , പുലഭ്യം, പ്രാക്ക്

എല്ലാം പതിവുപോലെ.


ധൃതിയിൽ സാക്ഷയിട്ട വാതിലിനു പിന്നിൽ

മരുന്നുകളുടെ  രൂക്ഷഗന്ധത്തിനു മേൽ

വൃദ്ധയായ പരിചാരിക

ഒടുക്കത്തെ ജന്നലും ചേർത്തടച്ചു

വയസ്സൻ അപ്പോത്തിക്കിരി

പരിശോധനാ മുറിയിൽ 

മഗരിബിന് പായ നിവർത്തി.


വൃദ്ധയാവട്ടെ 

ഏതു നേരവും മുഴങ്ങിയേക്കാവുന്ന

വിളിമണിയ്ക്ക് ചെവിയോർത്ത് 

എന്തൊക്കെയോ ഉരുവിട്ടുകൊണ്ട് 

ഉമ്മറത്തേക്കും   മുറിയ്ക്കകത്തേക്കും

പ്രാഞ്ചിത്തുഴഞ്ഞു..

ഒരു വേള  

വാതിൽപ്പൊളി  അല്പം തുറന്ന് 

തെരുവിലേയ്ക്കവർ പാളിനോക്കി.


തൊട്ടടുത്ത് ഉയർന്നകന്ന

കൂവിവിളിയ്‌ക്കൊപ്പം  

ഇരച്ചെത്തിയ ഒരു കാറ്റ് 

അവരേയും തട്ടിമറിച്ച് 

അകത്തേയ്ക്ക് കടന്നതും

ഒരു മോങ്ങലിൻെറ അകമ്പടിയോടെ

ഒട്ടും കനമില്ലാത്ത ഒന്നിനെ

തിടുക്കത്തിൽ 

കയറ്റുകട്ടിലിൽ നിക്ഷേപിച്ചതും

അതേ നേരത്തായിരുന്നു 


മങ്ങിയ ഇരുട്ടിൽ 

മുറിവേറ്റ ഏതോ ഓമനമൃഗം എന്ന്  

തൊട്ടറിഞ്ഞ  ശരീരത്തെ  ശാസിച്ചടക്കി

ജനാല ചൂണ്ടി വെപ്രാളത്തോടെ

ഡോക്ടർ മുരണ്ടു -'  തുറക്ക് ,തുറക്കാൻ....'


പാതി മാത്രം  തുറന്ന ജന്നൽ 

അകത്തിട്ട

നരച്ച വെളിച്ചത്തിൽ

കട്ടിലിൽ

അബോധത്തിൽ ഞെട്ടിത്തുറക്കുന്ന കാൽവണ്ണകൾ.

കീറിയ സൽവാറിൻ്റെ   ചരടഴിക്കാൻ ബദ്ധപ്പെടുന്ന 

വിറവിരലുകൾ 

ശ്വാസം വിലങ്ങിയ

അയാളുടെ വയസ്സൻകണ്ണുകൾ 

തുറിച്ചുന്തി. 


തെരുവിന്

അനക്കം വെച്ചുതുടങ്ങിയിരുന്നു 

സുബഹിവാങ്കിനൊപ്പം  

 പപ്പടക്കായ്‌കൾ

പരിശോധനാമുറിയിലേക്കും 

പറന്നെത്താൻ തുടങ്ങിയിരുന്നു


*  ഇരിമ്പകം elm tree 

വായനകൾ ഒഴിയാബാധകൾ ആവും ചിലപ്പോൾ. വായിച്ചു തുടരണമെങ്കിൽ അവയെ എഴുതിയൊഴിക്കണം എന്ന അവസ്ഥയിലേക്ക് എത്തും. അങ്ങനെ ഒരു വായനയാണ് ഈ എഴുത്തിന് ആധാരം. Wtplive ൽ പ്രസിദ്ധീകരിച്ചതാണ്    . ഒരു കൊല്ലത്തിൻ്റെ ഇടവേളയിൽ എഴുതിയത്. ഒരു രാത്രിയിൽ സാദത്ത് ഹസൻ മന്റോയുടെ  കഥയിലെ' ഖോൽ ദോ'  എന്ന താക്കോൽ വാക്കുകളിൽ ഒലിച്ചുപോയ ഞാൻ  പിറ്റേന്ന് രാവിലെ അടിഞ്ഞത് ഈ തീരത്തായിരുന്നു.  നാവിലപ്പോൾ കുട്ടിക്കാലത്തിൻ്റെ കാറ്റുമുറ്റത്ത് നിറയെ പറന്നിറങ്ങുന്ന പപ്പടക്കായയുടെ രുചി ബാക്കി നിൽക്കുന്നുണ്ടായിരുന്നു

പൊരുൾ

 ഒന്നുമില്ല ഒന്നുമില്ല ഒന്നുമില്ല എന്ന്

 ഉള്ളതിനും

ഉണ്ടെന്ന് അറിയുന്നതിനും

ഉറപ്പുള്ളതിനും

ഉണ്ടോ എന്നറിയില്ലെന്നും

ഇല്ലെന്നും

ഇല്ലെന്നുറപ്പെന്നും 

അവളവളോട് ആവർത്തിച്ചാ.......,.വർത്തിച്ചുറപ്പിച്ച്

വിഷാദം പുതച്ചിരിക്കുന്നവളുടെ 

സന്തോഷമാണ്

സന്തോഷം

Friday, October 14, 2022

മണ്ണ്

 


വെയിലത്ത് പൊരിഞ്ഞും

മഴയത്ത് കുതിർന്നും 

വിതയ്ക്ക് മലർന്നും

വീണതൊക്കെ  മുളച്ചെന്നും

കുരുത്തതൊക്കെ തളിർത്തെന്നും

വളർന്നതൊക്കെ 

കതിർത്തെന്നും 

മേനി(നൂറ് )നടിച്ചവളേ

പട്ടതും പേടും 

പൂഴ്ത്തിയും പുതച്ചും

പശിമ വെടിഞ്ഞവളേ 

നിനക്ക് വേണ്ടത്

ഒരിടവിള 


കതിരും പതിരും 

ഉഴുതുചേർന്നു

വളം കൂറ്റുന്ന 

ഇടവേള