Monday, June 29, 2020

ഊട്ട്


മടുപ്പൊരു പൂച്ചി 

അരിച്ചരിച്ചതു 

തിരയുന്നു വഴി

മുടിത്തുമ്പിൽക്കേറി 

ശിരസ്സിലെത്തുവാൻ
 

മുറിച്ചു ഞാൻ മുടി.

 

മടുപ്പൊരു പക്ഷി 

ചിറകടിച്ചതു 

തുറന്നൊരക്ഷര -

പരപ്പിൽ വീഴ്ത്തുന്നു 

വെളുത്ത കാഷ്ഠങ്ങൾ 

മടക്കി പുസ്തകം .

 

മടുപ്പൊരോമന
 

തലോടൽ  തേടിയെൻ
 
പുതപ്പിനുള്ളിലേ -

യ്ക്കിഴഞ്ഞുകേറുന്നു 

തല ഞാൻ മൂടുന്നു

നടിക്കുന്നു നിദ്ര.

 

മടുപ്പെൻ കാമുകൻ

രസികൻ ,   കാമങ്ങൾ 

പ്രിയത്തിൽ ചാലിച്ചു 

നിരത്തി ചേർത്തെന്നെ 

വലിച്ചടുപ്പിപ്പോൻ 

കുതറിനിൽപ്പു ഞാൻ .

  

മടുപ്പെൻ കുഞ്ഞല്ലോ !

വരക്കാരൻ , വർണ്ണ -

വിധങ്ങൾതീർക്കുവാൻ 

ചുമരല്ല വേണ്ടെ -

ന്നെനിയ്ക്കായ് കാക്കുന്നോൻ   

വിവൃത ഞാനിപ്പോൾ .

 

നിറപ്പെടുന്നതിൻ  

സുഖം  മടുത്തുഞാൻ 

മുലമൊട്ടിൻ വിഷം 

കലയ്ക്കുന്നായിരം 

കതകെനിയ്ക്കായി 

മലർക്കുന്നു ,കുഞ്ഞു 

മടുപ്പുകൾ കൊഞ്ചി -

ക്കരഞ്ഞു  ചോരിവായ് 

പിളർത്തുന്നു ഞാനോ 

പതഞ്ഞുവീഴുന്നു

 

(ദേശാഭിമാനി വാരിക)


(Deshabhimani weekly 2020 september)


1 comment: