Saturday, January 9, 2021

പാലത്തിൽ

മാറിടം തുള,ച്ചാറിൻ  കയത്തിൽ

വേരു പാകി നീ ചോടുറപ്പിയ്ക്കെ

മണ്ണിൽ മണ്ണിന്റെ  പുണ്ണുണങ്ങുന്നു

വെള്ളമൊക്കെത്തലോടി മാറ്റുന്നു

 

വീതിയെ മുറിച്ചുന്മത്തവർഷം

കാലമെത്താപ്രളയങ്ങ,ളൊക്കെ

മാറിവന്നെത്തിയൊന്നായി നിന്നെ

നൂണു പോയി പുനർജനി നേടി

 

വേറെയാകൃതി വെവ്വേറെ വേഗം

വാഹനം നിന്നിലൂടെത്ര പാഞ്ഞു.

ആറഗാധമാവേശിച്ച,തിന്റെ

മാറിലേയ്ക്കെത്ര പേർ ചാഞ്ഞു ചെന്നു

 

പാലമേ  പ്രകാശിപ്പിച്ചു രണ്ടു

ജീവിതത്തിൻ അകന്ന കരയെ

വന്യതയെ വരൾച്ചയെ ഗ്രാമ

ധന്യതയെ  നഗരജാഡ്യത്തെ

 

പാലമേ!പാതി നിൻ വഴിയെത്തി

പാതയിൽ ഞാനുമിന്നു നിൽക്കുന്നു

ആഴമുണ്ടെന്നുമില്ലെന്നുമെന്നീ -

യാറൊഴുകുന്നു കീഴെ നിസ്സംഗം

 

പിൻവിളി നാഗരീകം ,നിറങ്ങൾ

ഗന്ധമൊക്കെച്ചുമക്കുന്ന വായു

വന്നിടം  ദൂരെയല്ല  ,നഗരം

നിന്നു നോക്കുന്നു കാണാം നിറങ്ങൾ

 

നിൻ വഴിയറ്റമെത്തുകയെന്നോ?

ചെല്ലുക  തിരിച്ചത്രയുമെന്നോ!

എത്തിയേടം വരിക്കുന്നു,മുന്നിൽ

മറ്റിടം. മങ്ങിമായുന്നു വെട്ടം

*

പാലമല്ല തുടരുന്നതിപ്പോൾ

കൂടെ നീങ്ങുന്നദൃശ്യമായെന്തോ

ആറു കീറിയോ നീന്തിയെത്തുന്നൂ

താങ്ങുമേതിനെത്തട്ടിമാറ്റുന്നു

രവങ്ങൾ പതിഞ്ഞടങ്ങുന്നോ!

കാലവും മാഞ്ഞു മായമാകുന്നോ!

പാലമേയിനിപ്പോക്കട്ടെ നിന്നെ

ശൂന്യമെന്നു  തുടങ്ങട്ടെ എന്നെ!

(ദേശാഭിമാനി വാരിക ) 

No comments:

Post a Comment