കാലമറിയാതെ ,
പെയ്തതെല്ലാം കുടിച്ചു ചീർത്ത
ഒരു പെരും പോക്കാച്ചി
നീണ്ടുനിവർന്നും
കമഴ്ന്നുമലർന്നും
അക്ഷമം
ഉറക്കമില്ലായ്മ പോക്കുന്നു .
ചടവുള്ള മുഖം നിറയെ
ആലസ്യത്തിന്റെ കോട്ടുവാച്ചിരിയണിഞ്ഞ്
ആദ്യം ഇളംവെയിലെത്തുന്നു
ചെറുചൂടിന്റെ
സ്നേഹകം തേച്ചു തിരുമ്മി നിൽക്കുന്നു
പിന്നാലെ
പച്ചയുടെ പര്യായങ്ങൾ ഒക്കെയും
തെറുത്തുകൂട്ടി
ഇലക്കിഴി മുറുക്കി
പാട്ടും മൂളി
വസന്തമെത്തുന്നു
മേദിനിപ്പരപ്പാകെ
അവളുടെ
വിരലടക്കങ്ങൾ
പടരുന്നു
വലിഞ്ഞ നീരിടങ്ങളിൽ
വിരുന്നെത്തുന്നു
വണ്ടുകൾ ,പൂമ്പാറ്റകൾ, തേനീച്ചകൾ
No comments:
Post a Comment