വാവലിനും
കിളികൾക്കും
അണ്ണാറക്കൊട്ടനുപോലും
വേണ്ടെന്ന് .
പടലയിരിഞ്ഞു
പടിക്കൽ കാക്കുക .
കുസൃതികൾ കൈവീശുന്ന
വേഗവണ്ടികൾ
ഒന്നൊന്നായി
പറന്നുമായുന്നതു കാണും
പനിക്കാലമെന്ന്
മഴക്കാലമെന്ന്
അയൽക്കാർ വിലക്കും.
പ്ലാസ്റ്റിക്കിൻ്റെ
പലവർണ മുക്കാടുകൾ
പാതിമാറ്റി
തിരിയാതെ തിരിഞ്ഞു നോക്കി
തടസ്സപ്പെട്ട കൂട്ടം നികത്തി
പാടത്തുപണിയുന്ന പെണ്ണുങ്ങൾ
കലപിലെന്ന് നടന്നു നീങ്ങും
ഉന്തുവണ്ടിവാണിഭൻ
തട്ടിൽ നിരന്ന
തിടംവെച്ച വരവുചരക്കുമായി
പുച്ഛം നീട്ടി ഉരുണ്ടുപോവും
വില്പനയ്ക്കെന്ന്
വിളിച്ചുകൂവരുത്
വീട്ടുകയ്യാലപ്പുറത്ത്
വെറുതേ നിരത്തി
പടിയടച്ച്
തിരികെ പോരണം
അവർ എത്താതിരിക്കില്ല
മിന്നൽമഴകളെ കൂസാതെ
വയറ്റിൽ
വിശപ്പിൻ്റെ ഇടികുടുക്കവുമായി
ഇരുട്ടിൻ്റെ മറപറ്റി
അപ്പം മോഷ്ടിക്കാനിറങ്ങുന്ന
കുഞ്ഞുങ്ങൾ
ഉണ്ടു ഞെളിയുന്ന
ചാട്ടകളിൽ
പുളഞ്ഞൊട്ടിയ
വയറ്റിലെ
പാടുകളിൽ തലോടി
അവരോട് ചോദിക്കണം
' മുഴുവനും എടുക്കാഞ്ഞതെന്ത്?
അവയൊക്കെയും
വിളഞ്ഞത്
നിങ്ങൾക്കായിരുന്നല്ലോ!'
••••••••••••••••••••••••••••••••••••••••••••••
കൂട്ടം- വർത്തമാനം
മുക്കാട് - തലവഴി മൂടുന്ന പുതപ്പ്
•••••••••••••••••••••••••••••••••••••••••••••••
No comments:
Post a Comment