Showing posts with label ജ്യോതീബായ്‌ പരിയാടത്ത്‌. Show all posts
Showing posts with label ജ്യോതീബായ്‌ പരിയാടത്ത്‌. Show all posts

Thursday, July 23, 2026

പഴുത്താൽ !


വാവലിനും 

കിളികൾക്കും

അണ്ണാറക്കൊട്ടനുപോലും

വേണ്ടെന്ന്  .


പടലയിരിഞ്ഞു

പടിക്കൽ കാക്കുക . 

കുസൃതികൾ കൈവീശുന്ന

വേഗവണ്ടികൾ 

ഒന്നൊന്നായി

പറന്നുമായുന്നതു കാണും

 

പനിക്കാലമെന്ന്

മഴക്കാലമെന്ന്

അയൽക്കാർ വിലക്കും.


പ്ലാസ്റ്റിക്കിൻ്റെ  

പലവർണ മുക്കാടുകൾ 

പാതിമാറ്റി

തിരിയാതെ തിരിഞ്ഞു നോക്കി

തടസ്സപ്പെട്ട കൂട്ടം നികത്തി

പാടത്തുപണിയുന്ന പെണ്ണുങ്ങൾ

കലപിലെന്ന്  നടന്നു നീങ്ങും 


ഉന്തുവണ്ടിവാണിഭൻ

തട്ടിൽ നിരന്ന

തിടംവെച്ച വരവുചരക്കുമായി

പുച്ഛം നീട്ടി ഉരുണ്ടുപോവും


വില്പനയ്ക്കെന്ന്

വിളിച്ചുകൂവരുത്

വീട്ടുകയ്യാലപ്പുറത്ത് 

വെറുതേ നിരത്തി

പടിയടച്ച്

തിരികെ പോരണം


അവർ  എത്താതിരിക്കില്ല

മിന്നൽമഴകളെ കൂസാതെ

വയറ്റിൽ

വിശപ്പിൻ്റെ ഇടികുടുക്കവുമായി

ഇരുട്ടിൻ്റെ മറപറ്റി 

അപ്പം മോഷ്ടിക്കാനിറങ്ങുന്ന

കുഞ്ഞുങ്ങൾ


ഉണ്ടു ഞെളിയുന്ന

ചാട്ടകളിൽ 

പുളഞ്ഞൊട്ടിയ

വയറ്റിലെ

പാടുകളിൽ തലോടി 

അവരോട് ചോദിക്കണം

' മുഴുവനും എടുക്കാഞ്ഞതെന്ത്?

അവയൊക്കെയും

വിളഞ്ഞത്

നിങ്ങൾക്കായിരുന്നല്ലോ!'

••••••••••••••••••••••••••••••••••••••••••••••

കൂട്ടം- വർത്തമാനം

മുക്കാട് - തലവഴി മൂടുന്ന പുതപ്പ്

•••••••••••••••••••••••••••••••••••••••••••••••

Friday, December 12, 2008

നീഗ്രോ പറയുന്നു, നദികളെക്കുറിച്ച്‌

(അമേരിക്കന്‍ കവി Langston Hughes ന്റെ The Negro Speaks Of Rivers )


അറിയാമെനിയ്ക്കുനദികളെ .
ഭൂമിയോളം പ്രാചീനവും
മര്‍ത്ത്യസിരയിലെ ചോരപ്പാച്ചിലിനെക്കാളും
പഴക്കവുമുള്ള നദികളെ
എനിയ്ക്കറിയാം .

നദികളെപ്പോലെ
എന്റെ ഉള്ളും
ആഴമുള്ളതായിത്തീര്‍ന്നിരിക്കുന്നു .

ഇളയപുലരികളില്‍
യൂഫ്രട്ടീസില്‍ കുളിച്ചിട്ടുണ്ട്‌ ഞാന്‍ ,
അരികത്തെ എന്റെ കുടിലില്‍
എന്നെ കോംഗോ താരാട്ടിയുറക്കിയിട്ടുണ്ട്‌ ,
നൈലിനെ നോക്കി ,
അതിനും മേലെ
പിരമിഡുകള്‍ പണിഞ്ഞിരിക്കുന്നൂ ഞാന്‍
ലിങ്കണ്‍ ന്യൂഓര്‍ലിയന്‍സ് പോയ കാലം
മിസ്സിസ്സിപ്പി പാടുന്നത്‌ കേട്ടിട്ടുണ്ട്‌ ,
അസ്തമയവേളയില്‍
അതിന്റെ കലങ്ങിയ മാര്‍ത്തടം
സ്വര്‍ണ്ണാഭമാവുന്നതും കണ്ടിട്ടുണ്ട്‌ .

നദികളെ എനിക്കറിയാം
പ്രാചീനമായ ,
ഇരുണ്ട നദികളെ .

അവയെപ്പോലെ തന്നെ
ആഴത്തില്‍ വളര്‍ന്നിരിക്കുന്നു
ഞാനും.

Friday, November 28, 2008

പരിഭാഷ - വിളംബിതസ്വപ്നം, സൌമ്യയായ പെണ്‍കുട്ടി, ഇവിടെ ഇപ്പോഴും- Langston hughes



അമേരിക്കന്‍ കവി
Langston hughes~ ന്റെ മൂന്നുകവിതകള്‍


Dream deferred
വിളംബിതസ്വപ്നം

നീട്ടിവെച്ച ഒരു കിനാവിന്‌ എന്തു സംഭവിക്കാം?
വെയിലില്‍ ചുരുണ്ട മുന്തിരിപോലെ വരളുകയോ?
വ്രണം പോലെ പഴുത്തളിഞ്ഞ്‌ ഓടിപ്പോവുകയോ?
ചീഞ്ഞ മാംസം പോലെ ദുര്‍ഗന്ധം പരത്തുകയോ?
പാവൊട്ടും പലഹാരംപോലെ മധുരം പൊറ്റകെട്ടുകയോ?
പെരുതാകും ചുമടേന്തി ചിലപ്പോള്‍ അതിനു നടു കുനിഞ്ഞേക്കാം
അതോ പൊട്ടിത്തെറിക്കുമോ?


Quiet Girl
സൌമ്യയായ പെണ്‍കുട്ടി
നിന്റെ കണ്ണുകളില്ലായിരുന്നെങ്കില്‍
നിന്നെ ഞാന്‍
താരകളില്ലാത്ത രാവിനോട്‌
ഉപമിക്കുമായിരുന്നു
നീ പാടിയില്ലായിരുന്നെങ്കില്‍
നിന്നെ ഞാന്‍
സ്വപ്നങ്ങളില്ലാത്ത നിദ്രയോട്‌
ഉപമിക്കുമായിരുന്നു



Still Here
ഇവിടെ, ഇപ്പോഴും

വിരട്ടിയോടിയ്ക്കപ്പെട്ട്‌
അടിച്ചു തകര്‍ക്കപ്പെട്ട്‌
ഞാന്‍
എന്റെ പ്രതീക്ഷകളെ
കാറ്റ്‌ ചിതറിച്ചു
മഞ്ഞെന്നെ ചുരുട്ടി
വെയില്‍ പൊരിച്ചെടുത്തു

ഞാന്‍ ചിരിക്കുന്നത്‌,
സ്നേഹിക്കുന്നത്‌,
ജീവിക്കുന്നതു തന്നെയും നിറുത്താനാവുമോ
എന്നോടവര്‍ ഇത്രയും ചെയ്തത്‌?

കൂസലൊട്ടുമില്ലെനിക്കെന്നിട്ടും
ഞാനുണ്ട്‌ ഇപ്പൊഴും
ഇവിടെത്തന്നെ

Tuesday, October 28, 2008

പരിഭാഷ- കടലിന്റെ പകല്‍വാര്‍പ്പ്‌ ,ബീച്ച്‌ -Sophia de Mello Breyner Andresen

Sophia de Mello Breyner Andresen ന്റെ Dia do mar no ar -(Portuguese )- Day of the Sea in the Air എന്ന കവിതയുടെ പരിഭാഷ


കടലിന്റെ പകല്‍വാര്‍പ്പ്‌

നിഴലുകളെക്കൊണ്ടും
കുതിരകളെക്കൊണ്ടും
പീലികള്‍ കൊണ്ടും
അന്തരീക്ഷത്തില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌

പുഷ്പത്തിനും മൃഗത്തിനുമിടയില്‍
മെഡുസയേപ്പോലെ തെന്നിപ്പോകുന്ന
ന്റെ നിദ്രാടകച്ചുവടുകള്‍ .
ന്റെയറയുടെ സമഘനതയില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌

കടലില്‍
കടലിന്റെ പകല്‍വാര്‍പ്പ്‌.
പകലേറ്റം.
തിരനുരമുകളില്‍
മേഘങ്ങള്‍ക്കുമുയരെ
വളഞ്ഞും പുളഞ്ഞും
അപ്രത്യക്ഷമാവുന്ന
കടല്‍കൊക്കുകളായി
ന്റെ ചേഷ്ടകള്‍

ഇങ്ക്‌ളീഷ്‌ പരിഭാഷ ഇവിടെ


ബീച്ച്‌ -Beech-Sophia de Mello Breyner Andresen

വീശിയ കാറ്റില്‍ പൈന്‍മരങ്ങള്‍ ഞരങ്ങി
സൂര്യതാഡനമേറ്റ്‌
മണ്ണിനുമേല്‍ കല്ലുകള്‍ എരിഞ്ഞു
ഉപ്പില്‍പൊതിഞ്ഞ ,
മത്സ്യതേജസ്സുള്ള
വിചിത്രരൂപികളായ സമുദ്രദേവന്‍മാര്‍
ഭൂമിയുടെ വിളുമ്പില്‍
ഉലാത്താനിറങ്ങി .
വെളിച്ചത്തിനെതിരേ
കാട്ടുപറവകള്‍ പൊടുന്നനെ
കല്ലുകളെന്നപോലെ ചുഴറ്റിയെറിയപ്പെട്ടു .
ശകലിതമായി ഉയര്‍ന്ന
അവയുടെ ഉടലുകള്‍ ശുന്യതയെടുത്തു .
ശിരോപ്രഹരത്താല്‍
വെളിച്ചത്തെ ഇടിച്ചുടക്കാന്‍ നോക്കിയ
തിരകളുടെ നെറ്റിത്തടം
ജലച്ചുരുളുകളാല്‍ അലംകൃതമായി .
പാമരങ്ങളൂടെ
പൌരാണികമായ ഗൃഹാതുരത
പൈനുകളെ ആലോലമാട്ടി.

Tuesday, November 20, 2007

വിത്ത്‌

(വിവര്‍ത്തനം)

(അജിത്‌ പോളക്കുളത്തിന്റെ THE SEED എന്ന കവിത . http://muziriz.blogspot.com/2007/05/blog-post_31.html ഇംഗ്ലീഷില്‍ വായിക്കുക )

നിന്നിലമര്‍ന്ന്‌
നിന്നിലേയ്ക്കാഴ്ന്ന്‌
വിണ്‍കനിവില്‍ നനഞ്ഞും
നീ പകരും ജീവവായു
സുപ്തകോശങ്ങളില്‍ നിറച്ചും
നിന്‍ മൃദുമെയ്യില്‍ പാദം പടര്‍ത്തി
വെളീച്ചം തേടുന്നു

വെളിയട മാറ്റി
നിവരുവാന്‍ ഉയരുവാന്‍
ഈരിലക്കൈ നീട്ടി
ഇടമാകെ നിറയുവാന്‍
ഇളവേറ്റിടാന്‍ കുളിര്‍ തണലാകുവാന്‍
തളിരായി പൂവായി കായായ്‌
കനിയായ്‌ ക്കനിയ്ക്കുള്ളിലൊളിയുന്ന ബീജമായ്‌
തിരികെയെത്തീടുവാന്‍
സമയമെന്ന്‌? ചക്രചലനമെന്ന്‌?

എങ്കിലും..
വെറുതെയോര്‍ക്കു‍ന്നു
വിധിയെഴുത്ത്‌

തലചായ്ച്ച തണലും
പശിതീര്‍ത്ത പഴവും
മറവിയിലടിഞ്ഞേക്കാം
ഇലപ്പച്ചയില്‍ കണ്ണും
തണല്‍ത്തണുവില്‍ കരളും
പഴനീരിനിപ്പില്‍
രസനയും ഉണരുമ്പോള്‍
കാരണബീജത്തെ
ആരോര്‍ക്കുവാന്‍ ..
കനിമധുരമൂറ്റിയോന്‍
കുരുവെറിഞ്ഞകലും
പലമരം തേടും
പുതുരുചികള്‍ നുണയും

പതുപതുത്തീറനാവേണ്ട
വളരേണ്ട, വേണ്ട
ഈ ഇരുളേ സുഖം

ഒരു വിത്ത്‌
നിന്നില്‍ അമര്‍ന്ന്‌
നിന്നിലേക്കാഴ്ന്ന്‌....

Sunday, October 21, 2007

സുന്ദരം ജീവിതം

(വിവര്‍ത്തനം)

(P.S. മനോജ്‌ കുമാര്‍ എഴുതിയ life is beautiful എന്ന കവിതയുടെ വിവര്‍ത്തനം )

തെരുവോരത്തകരച്ചെണ്ടയില്‍
‍അലമുറ.
ബധിരന്റെ കേള്‍വി.

നോവിന്റെ വെയില്‍മിഴികള്‍‍
നോക്കാതെ നിന്നും
നില്‍ക്കാതെ കണ്ടും
വഴിപോക്കര്‍ചുറ്റിനും

ഇരുകോലുകള്‍
‍ഉള്ളിലിടിമുഴക്കം
ഉരുകുന്നുഗിരിതന്‍ വിഷാദം
അലറുന്നു കടലിന്റെ മൗനം
ഇതു തുടര്‍വാഴ്‌വിന്‍നിലക്കാത്ത ചെത്തം

ആകെച്ചുളുങ്ങിചിലമ്പുമീ ചെണ്ടയില്‍
ജീവിത സ്പ്ന്ദമായ്‌
നീ സ്വയം നിറയവേ
കനവിനു വിലങ്ങുമായ്‌കാറ്റൊന്നുവരുമൊ?
കനിവിന്‍ തലോടലായ്‌മഴയുതിരുമോ..
വെയില്‍മായുമോ?
നിലാത്തിരിവെട്ടയണയുമൊ?
മണ്ണിന്റെയുടല്‍ പിളര്‍-
ന്നെല്ലാമൊടൂങ്ങുമൊ?
ഒന്നായ്ച്ചിതറുമോ താരജാലം !

ആളും കാലാപക്കൊടുംതീ
നിലവിളിച്ചെത്തങ്ങള്‍ ,
തേങ്ങലുകള‍ട്ടഹാസങ്ങള്‍
അലര്‍ച്ചകളമര്‍ച്ചകള്‍
‍ഒന്നാകെയൊരുനാള്‍
കീഴ്മേലില്‍ മറിയുമോ
ജീവിതം സുന്ദരമെന്നോ?

ചുവടൂവെയ്പിടറിടാം
വീഥിയില്‍ വീണിടാം
യാത്രയ്ക്കു കൂട്ടിവയുമെന്നോ?
ജീവിതം സുന്ദരമെന്നോ?

നാവിന്നു പഴനീരിനിപ്പുമതിയെന്നോ?
വനികയില്‍ പൂക്കാലം മാത്രമെന്നോ?
വാഴ്‌വതിമോഹനമെന്നോ?
ദു:ഖങ്ങള്‍വാടും ഹൃദയത്തില്‍മാത്രമെന്നോ !

പഥിക മുളപൊട്ടുമീ
കന്യാവിചിന്തനം
തുടരുന്നു പിന്നിലായ്‌
ചെണ്ടതന്‍ നിസ്വനം