Thursday, June 10, 2021

മൃഗയ

 

മൃഗയ

തുരത്തിപ്പിന്നിൽ നിന്റെ വാഹനം

ഞാനോ മുന്നിൽ

കഴുത്തു കശേരുക്കൾ പൊട്ടിപ്പോം മട്ടിൽ വെട്ടി-

ക്കുതിച്ചു പറക്കുന്നു

 

ഇത്തിരിക്കാടാണിതിൽ

പറ്റുമ്പോൽ സഞ്ചാരം

പണ്ടെത്ര പാഞ്ഞാലും തീരാത്താവളം

വിശപ്പിന്നു ഭക്ഷണം, നീരോട്ടങ്ങൾ.

 

വാസനാശീലം ! സർവം തിരിഞ്ഞു,

കോർക്കാനെത്തും മൃതിയെ

മൃതിയ്ക്കിരപ്പെടുന്ന മണങ്ങളെ

പിണഞ്ഞും പിന്നെത്തെന്നിയകന്നും

തിരിഞ്ഞു ചേർന്നുരുമ്മി,-

യിണപ്പെടാൻ കൊതിപ്പിച്ചെത്തും

തീക്ഷ്ണ രതിഗന്ധത്തെ,

കാട്ടുപൂക്കളെ ,

വിശപ്പാറ്റുവാൻമാത്രം

വേട്ടയാടുന്ന മൃഗം

നഖം കൂർപ്പിക്കും മരത്തോലി-

ന്നാഴത്തിലുറക്കുന്ന ചറത്തെ

ഇലകൾ, പഴരസം, പറവക്കാട്ടങ്ങളെ.

 

അപ്പുറം മരപ്പച്ച കനക്കുന്നതിൻ മുൻപ്

കാടിന്റെ മിടിപ്പൊച്ച കൊഴുക്കുന്നതിൻ മുൻപ്

എത്തണം സങ്കേതത്തിൽ

മങ്ങുന്ന വെട്ടം നോക്കി

ഉറ്റവർ, മിടിക്കുന്ന ഹൃത്തുകൾ

ചിമ്മിച്ചേരാ വഴിക്കണ്ണുകൾ,

നോക്കിക്കാത്തിരിക്കുന്നുണ്ടെന്നെ

**

പിറകിൽ,പുൽമേടിന്റെയിറമ്പിൽ

ആളുക,ളാക്രോശങ്ങൾ

നിരപ്പിൽ ,ഉന്നം കണ്ടു

നീർത്തുന്നു നീ ആയുധം

തുറിക്കും ഭയം മുറ്റി-

(കഴുത്തു പൊട്ടിപ്പോകും  മട്ടിൽ ഞാൻ വെട്ടിക്കുന്നു)

നോക്കുന്നു, കുതിക്കുന്നു.

കാറ്റിനെ മണക്കുവാൻ  കിതയ്ക്കുന്നൂ

കാതോർക്കുന്നൂ കാടിന്റെ വിളിച്ചെത്തം

 

'എത്ര സുന്ദരം പേടിക്കൺപീലികൾ

ആടും ചമരി,പ്പിൻചന്തങ്ങൾ

അതിമോഹനം , വെട്ടിയോടുമ്പോൾ

കഴുത്ത, ല്ലതഴകിൻ മിന്നൽപ്പിണർ'

                 -പേച്ചുകൾ കേൾവിപ്പുറം.

'

ഒരൊറ്റനോക്കിൽ കണ്ടു.

വിശപ്പേയറിയാത്ത  കണ്ണുകൾ

വഴിഞ്ഞതിൽ തിളയ്ക്കും കൊടുംപശി

ത്രസിക്കുമുടലിന്റെ തൃഷ്ണതൻ പെരുക്കങ്ങൾ

വരിക്കാൻ വന്നെത്തുന്ന കുരുക്ക്

 

നിർഗ്ഗന്ധം കാറ്റ്

കാട്  നിശ്ശബ്ദം .

ശൂന്യം.

 

കടപ്പാട് : അഭിജ്ഞാന ശാകുന്തളത്തിലെ "ഗ്രീവാഭംഗാഭിരാമം" എന്നു തുടങ്ങുന്ന ശ്ലോകത്തിനു ഡോ: ടി ടി ശ്രീകുമാറിന്റെ വിമർശനവായന

 

(മാതൃഭൂമി ഓണപ്പതിപ്പ് 2021)


No comments:

Post a Comment