Wednesday, November 2, 2022
സമാനം
Saturday, October 15, 2022
ബന്ധനം
ഇരുട്ടു പെയ്യുന്നു
അകക്കറുപ്പല്ലോ
പെരുകിപ്പൊങ്ങുന്നു
നിമിഷമാത്രം കൊ-
കൊണ്ടിടിഞ്ഞേക്കാം
കിണർവിളുമ്പ്
നമ്മളുണ്ടതിൻമേൽ
കാൽതൂക്കിയിരിക്കും
ചൂണ്ടകൾ
കൊളുത്തിൽ ചുംബിച്ചു
കളിപ്പിച്ചു
തെന്നും വെളിച്ചം മിന്നിച്ച്
ചെതുമ്പൽനീന്തങ്ങൾ
ചെറുപരൽച്ചിറ്റം
അക്ഷരകേരളത്തിലെ കവിതയ്ക്ക് നന്ദി പ്രിയ. Priya Unnikrishnan .
ഇരിമ്പകത്തിൻ്റെ വിത്തുകൾ
നിനച്ചിരിക്കാതെ നഗരത്തിൽ
പിന്നെയും കലാപം പൊട്ടി
കാലം തെറ്റി മഴ കോരിച്ചൊരിഞ്ഞ
വൈകുന്നേരമായിരുന്നു
അപ്പോൾമാത്രം തോർന്ന തെരുവിൽ
കാനകൾ കവിഞ്ഞൊഴുക്ക് അവസാനിപ്പിക്കുകയും
വീശിയടിച്ച കാറ്റിൽ
അതിരിലെ ഇരിമ്പകം
അതിൻ്റെ കുഞ്ഞുപപ്പടക്കായ്‌കളെ
പറത്തിവിടാനാരംഭിക്കുകയും ചെയ്തു
നനഞ്ഞ ചിറകുകൾ അടർത്തി
കുതിർന്ന വിത്തുകൾ സ്വാദോടെ ചവച്ച്
കുഞ്ഞുങ്ങൾ ഒളിച്ചുകളി തുടങ്ങിയിരുന്നു
അപ്പോഴാണ്
ആദ്യത്തെ വെടിയൊച്ച ഉണ്ടായത്
നരച്ച കെട്ടിടങ്ങളുടെ
ചാഞ്ഞ നിഴലുകളിൽ നിന്നകന്ന്
തെരുവിലെ ഒരേയൊരു ഡിസ്പെൻസറി
രാത്രിയുടെ മുന്നിരുട്ടിൽ വഴി തെറ്റിയ
പകച്ച യാത്രികനെ ഓർമിപ്പിച്ചു
നിലവിളികൾ, പരക്കംപാച്ചിലുകൾ , പുലഭ്യം, പ്രാക്ക്
എല്ലാം പതിവുപോലെ.
ധൃതിയിൽ സാക്ഷയിട്ട വാതിലിനു പിന്നിൽ
മരുന്നുകളുടെ രൂക്ഷഗന്ധത്തിനു മേൽ
വൃദ്ധയായ പരിചാരിക
ഒടുക്കത്തെ ജന്നലും ചേർത്തടച്ചു
വയസ്സൻ അപ്പോത്തിക്കിരി
പരിശോധനാ മുറിയിൽ
മഗരിബിന് പായ നിവർത്തി.
വൃദ്ധയാവട്ടെ
ഏതു നേരവും മുഴങ്ങിയേക്കാവുന്ന
വിളിമണിയ്ക്ക് ചെവിയോർത്ത്
എന്തൊക്കെയോ ഉരുവിട്ടുകൊണ്ട്
ഉമ്മറത്തേക്കും മുറിയ്ക്കകത്തേക്കും
പ്രാഞ്ചിത്തുഴഞ്ഞു..
ഒരു വേള
വാതിൽപ്പൊളി അല്പം തുറന്ന്
തെരുവിലേയ്ക്കവർ പാളിനോക്കി.
തൊട്ടടുത്ത് ഉയർന്നകന്ന
കൂവിവിളിയ്‌ക്കൊപ്പം
ഇരച്ചെത്തിയ ഒരു കാറ്റ്
അവരേയും തട്ടിമറിച്ച്
അകത്തേയ്ക്ക് കടന്നതും
ഒരു മോങ്ങലിൻെറ അകമ്പടിയോടെ
ഒട്ടും കനമില്ലാത്ത ഒന്നിനെ
തിടുക്കത്തിൽ
കയറ്റുകട്ടിലിൽ നിക്ഷേപിച്ചതും
അതേ നേരത്തായിരുന്നു
മങ്ങിയ ഇരുട്ടിൽ
മുറിവേറ്റ ഏതോ ഓമനമൃഗം എന്ന്
തൊട്ടറിഞ്ഞ ശരീരത്തെ ശാസിച്ചടക്കി
ജനാല ചൂണ്ടി വെപ്രാളത്തോടെ
ഡോക്ടർ മുരണ്ടു -' തുറക്ക് ,തുറക്കാൻ....'
പാതി മാത്രം തുറന്ന ജന്നൽ
അകത്തിട്ട
നരച്ച വെളിച്ചത്തിൽ
കട്ടിലിൽ
അബോധത്തിൽ ഞെട്ടിത്തുറക്കുന്ന കാൽവണ്ണകൾ.
കീറിയ സൽവാറിൻ്റെ ചരടഴിക്കാൻ ബദ്ധപ്പെടുന്ന
വിറവിരലുകൾ
ശ്വാസം വിലങ്ങിയ
അയാളുടെ വയസ്സൻകണ്ണുകൾ
തുറിച്ചുന്തി.
തെരുവിന്
അനക്കം വെച്ചുതുടങ്ങിയിരുന്നു
സുബഹിവാങ്കിനൊപ്പം
പപ്പടക്കായ്‌കൾ
പരിശോധനാമുറിയിലേക്കും
പറന്നെത്താൻ തുടങ്ങിയിരുന്നു
* ഇരിമ്പകം elm tree
വായനകൾ ഒഴിയാബാധകൾ ആവും ചിലപ്പോൾ. വായിച്ചു തുടരണമെങ്കിൽ അവയെ എഴുതിയൊഴിക്കണം എന്ന അവസ്ഥയിലേക്ക് എത്തും. അങ്ങനെ ഒരു വായനയാണ് ഈ എഴുത്തിന് ആധാരം. Wtplive ൽ പ്രസിദ്ധീകരിച്ചതാണ് . ഒരു കൊല്ലത്തിൻ്റെ ഇടവേളയിൽ എഴുതിയത്. ഒരു രാത്രിയിൽ സാദത്ത് ഹസൻ മന്റോയുടെ കഥയിലെ' ഖോൽ ദോ' എന്ന താക്കോൽ വാക്കുകളിൽ ഒലിച്ചുപോയ ഞാൻ പിറ്റേന്ന് രാവിലെ അടിഞ്ഞത് ഈ തീരത്തായിരുന്നു. നാവിലപ്പോൾ കുട്ടിക്കാലത്തിൻ്റെ കാറ്റുമുറ്റത്ത് നിറയെ പറന്നിറങ്ങുന്ന പപ്പടക്കായയുടെ രുചി ബാക്കി നിൽക്കുന്നുണ്ടായിരുന്നു
പൊരുൾ
ഒന്നുമില്ല ഒന്നുമില്ല ഒന്നുമില്ല എന്ന്
ഉള്ളതിനും
ഉണ്ടെന്ന് അറിയുന്നതിനും
ഉറപ്പുള്ളതിനും
ഉണ്ടോ എന്നറിയില്ലെന്നും
ഇല്ലെന്നും
ഇല്ലെന്നുറപ്പെന്നും
അവളവളോട് ആവർത്തിച്ചാ.......,.വർത്തിച്ചുറപ്പിച്ച്
വിഷാദം പുതച്ചിരിക്കുന്നവളുടെ
സന്തോഷമാണ്
സന്തോഷം
Friday, October 14, 2022
മണ്ണ്
വെയിലത്ത് പൊരിഞ്ഞും
മഴയത്ത് കുതിർന്നും
വിതയ്ക്ക് മലർന്നും
വീണതൊക്കെ മുളച്ചെന്നും
കുരുത്തതൊക്കെ തളിർത്തെന്നും
വളർന്നതൊക്കെ
കതിർത്തെന്നും
മേനി(നൂറ് )നടിച്ചവളേ
പട്ടതും പേടും
പൂഴ്ത്തിയും പുതച്ചും
പശിമ വെടിഞ്ഞവളേ
നിനക്ക് വേണ്ടത്
ഒരിടവിള
കതിരും പതിരും
ഉഴുതുചേർന്നു
വളം കൂറ്റുന്ന
ഇടവേള
Wednesday, October 12, 2022
സംക്രമം
അടുപ്പിൽ നിന്നും
പൊന്തിയ വാസനക്ക്
വറുത്തരച്ചൊരു
കാല്പനികച്ചുവ.
അടപ്പുതുറന്നുവരുന്നു
അകത്തെ ഇടിക്കുടുക്കം.
കുറുകിക്കുറുകി
കുക്കറിൽത്തോരുന്നു
അന്തിത്തുലാമഴ.
മാനത്ത്
കൂവിത്തീരുന്നു
പൂടപറിഞ്ഞൊരു
കൊക്കരക്കോ....
Sunday, October 24, 2021
ശലഭപ്പൊടിപ്പും ശ്മശാനപ്പാതയും
ഇടയ്ക്ക്
ചാരിയ വാതിലിടയിലൂടെ
ചില നിശ്ശബ്ദനടത്തങ്ങളിലേക്ക്
അമ്മ കാണാതെ
കുട്ടി കണ്ണയക്കാറുണ്ട്.
ഉമ്മറപ്പാതവഴിയിലൂടെ പടിഞ്ഞാട്ട് പോവുന്നവ.
അടിയളന്നു മാത്രം നീങ്ങുന്ന മൗനങ്ങളാണവ.
ഒരു മഞ്ചൽ
തുഴയുന്ന പോലെ .
അതിനു മുന്നിൽ
നിറയെ കൊതുമ്പും തെങ്ങോലയും
കീറിയടുക്കിയ വിറകുമായി
ഒരു വണ്ടി മുടന്തുന്നപോലെ
കാളകൾ ,വണ്ടിക്കാരൻ
അവരും അത്രമേൽ മൗനികൾ
.
വണ്ടി അമ്മയ്ക്കുള്ള സൂചനയാണ്
അമ്മയപ്പോൾ കുട്ടിയെ ഇടനാഴിയിലാക്കി വാതിൽ ചാരും
കോലായിൽ ചെന്ന് നിശ്ശബ്ദം കാക്കും
അപ്പോഴാണ് അവർ കടന്നുപോവുക.
കുട്ടിക്ക് നിശ്ശബ്ദത അസഹ്യമായിരുന്നു.
കുട്ടി പുറകിലെ തൊടിയിലേയ്ക്ക് ഓടും
പിന്നേയും കുറച്ചായാൽ
അസഹ്യമായൊരു ഗന്ധം പരക്കും
കുട്ടി ചെണ്ടുമല്ലി പറിച്ച കൈ മണത്തു
നിൽക്കും
മുകളിലേയ്ക്കുയരുന്ന കറുത്ത ചുരുൾപ്പുകയിൽ
രൂപങ്ങൾ മെനഞ്ഞു രസിക്കും
"ഇവിടെ നിന്നു പോയാൽ മതിയായിരുന്നു"
പിറുപിറുത്ത് അമ്മ
ജനലുകൾ അടക്കാൻ തുടങ്ങും
അപ്പോൾ മാത്രം കുട്ടി അകത്തില്ല എന്ന്
അമ്മയ്ക്ക് ദേഷ്യം വരും.
ആ വഴിയിലെ അവസാനത്തെ വീടാണത്
ശ്മശാനം അടുത്ത്
അതിനാൽ വാടക കുറഞ്ഞത്.
കുട്ടിയുടെ ഏട്ടന് എന്തൊക്കെ അറിയാമെന്നോ!
കുട്ടിക്ക് അസൂയ തോന്നും
എത്ര കൂട്ടുകാരാണ്!
അവധി ദിവസങ്ങളിൽ
പടിഞ്ഞാറേ വഴി
പോവാറുണ്ടത്രേ
"അവന്റെ പോക്കത്ര ശരിയല്ല"
അമ്മ അച്ഛനോട് .
പിശുക്കനാണ് ഏട്ടൻ
കാണാൻ തരാതെ
പൂട്ടിവെയ്ക്കുന്ന
എന്തോരം ചിത്രപുസ്തകങ്ങൾ !
ഏട്ടന്റെ ചുമരലമാരയുടെ നമ്പർപൂട്ട്
കുട്ടിക്ക് എത്തിപ്പിടിക്കാനാവാത്ത
സംഖ്യകളിൽ
എന്നും വഴങ്ങാതെ നിന്നു .
മഴയത്ത് കിളച്ചിടുന്ന തെങ്ങിൻ തടങ്ങൾ .
പുല്ലാനിത്തൂപ്പും ശീമക്കൊന്നയും.
കുട്ടിക്ക് ഇഷ്ടമുള്ള മണങ്ങളാണൊക്കെയും
വരുന്നോ ?
നാറ്റപ്പൂച്ചെടിക്കാട്ടിൽ
എപ്പഴും പൂക്കുന്ന മുല്ലമണങ്ങൾ
തീച്ചുവപ്പുള്ള കാട്ടുപൂക്കൾ
പല നിറത്തിൽ
വേലിപ്പൂവുകൾ ,തെററികൾ
എന്തൊക്കെത്തരം പക്ഷികൾ
മുയലുകൾ, മയിലുകൾ
എന്തു ഭംഗിയാണെന്നോ!
ഏട്ടൻ കുട്ടിയെ കൊതിപ്പിക്കും.
"പുല്ലാനിപ്പൊന്തയിലൊക്കെ അപ്പടി
വെഷത്താന്മാരാ കുഞ്ഞീ
സൂക്ഷിക്കണം"
മുറ്റമടിക്കുന്ന പാറുവമ്മ .
പടിഞ്ഞാറ്റു വഴി കുട്ടിക്ക് വിലക്കിയത്.
സ്കൂളും ഒരേയൊരു ചങ്ങാതിയുടെ വീടും
അമ്പലം ,ആശുപത്രിയും ഒക്കെ
എതിർ ദിശയിലേയ്ക്കാണല്ലോ
**
വഴിയിൽ
വേലികളിൽ ഉച്ചയ്ക്കും
നീലൂരിപ്പൂക്കൾ വാസനിച്ചു
നീലൂരിപ്പഴം തിന്നു വയലറ്റ് ആയ നാവുനീട്ടി
കുട്ടി ഏട്ടന്റെ കൂട്ടുകാരെ പേടിപ്പിച്ചു.
ഇറുങ്ങനെ പൂത്ത മുല്ലയും
തീച്ചുവപ്പൻ കാട്ടു പൂവും തെറ്റിയും
കയ്യെത്തിപ്പറിച്ചു.
കമ്യൂണിസ്റ്റ് പച്ച തിരുമ്മി നാറ്റി
നോക്കി .
ചെമ്മണ്ണ് ചുമപ്പിച്ച കുട്ടിയുടെ ദേഹമാസകലം
ഇക്കിളിയിട്ട് ഏട്ടനും കൂട്ടുകാരും ചിരിച്ചു.
പുല്ലാനിപ്പടർപ്പിനടുത്ത്
മണ്ണിൽ പടിഞ്ഞിരുന്ന്
ഇപ്പോൾ ഒരു കുട്ടി
പൂക്കൾ കോർക്കുന്നു
തലേന്നു പഠിച്ച ആംഗ്യപ്പാട്ട്
ആംഗ്യങ്ങളില്ലാതെ പാടി നോക്കുന്നു.
പൊന്തയിൽ നിന്ന്
നിവരുന്ന പത്തിയോടെ
ചില ഇഴച്ചിലുകൾ
പുറത്തേക്ക് നീളുന്നത്
കുട്ടി കാണുന്നേയില്ല.
കുട്ടിയ്ക്കപ്പോൾ ശീമക്കൊന്ന വാസനിച്ചു
അറ്റം പിരിഞ്ഞ വയലറ്റ് നാവുകൾ
കുട്ടിയെ തൊട്ടുഴിയുന്നത്
കുട്ടി അറിയുന്നേയില്ല
നഴ്സറി റൈമിന്റെ ലഹരിയിലാണ് കുട്ടി .
പുഴു പുമ്പാററയാവുന്ന ഒരു പാട്ടാണ് അത്.
ചെമ്മണ്ണിൽ കുളിച്ച പുഴു
"പുഴു ജന്മത്തെ പാടേ മറന്ന പൂമ്പാറ്റ"
എന്നു പരിണമിച്ച
ഒരു കുട്ടിപ്പാട്ട്.